ന്യൂഡൽഹി: പാകിസ്താനിൽ നിന്ന് ഹിന്ദുക്കൾ പലായനം ചെയ്യുന്നു. സിന്ധ് പ്രവിശ്യയിൽ നിന്നുള്ള ഹിന്ദുക്കളുടെ രണ്ട് സംഘമാണ് ജോധ്പൂരിലെത്തിയത്. രൂക്ഷ വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതാശ്വാസക്യാമ്പുകളിലെ പീഡനങ്ങൾ മൂലമാണ് ഇന്ത്യയിലെത്തിയതെന്ന് കുടിയേറ്റക്കാർ പറഞ്ഞു. ഭിൽ സമുദായത്തിൽപ്പെട്ടവരാണ് പലായനം ചെയ്തവരിൽ ഭൂരിഭാഗവും. ഇനി പാകിസ്താനിലേക്ക് ഇല്ലെന്നും ഇന്ത്യയിൽ സ്ഥിരതാമസമാക്കാൻ അനുവദിക്കണമെന്നുമാണ് ഇവരുടെ അപേക്ഷ.
വെള്ളപ്പൊക്കം കാരണം ജീവിതം ദുരിതപൂർണ്ണമായെന്നും സർക്കാർ ആവശ്യമായ സഹായങ്ങൾ ജനങ്ങൾക്ക് നൽകുന്നില്ലെന്നും പാകിസ്താനിൽ നിന്നെത്തിയ ചതുരാം ഭിൽ പറഞ്ഞു. അട്ടാരി-വാഗ ചെക്ക്പോസ്റ്റ് വഴി ഭാര്യയ്ക്കും എട്ട് കുട്ടികൾക്കൊപ്പമാണ് ഇവരടങ്ങുന്ന സംഘം ഇന്ത്യയിലെത്തിയത്. രണ്ട് പ്രാവശ്യമായി ഏകദേശം 100-ഓളം പേരാണ് രാജ്യത്തെത്തിയത്. ആദ്യ സംഘം ഒക്ടോബർ 12-നും രണ്ടാം സംഘം 14-നുമാണ് എത്തിയത്.
വെള്ളപ്പൊക്കത്തിൽ വീടുകൾ ഒലിച്ചു പോയവരും ഉറ്റവരെ നഷ്ടപ്പെട്ടവരുമാണ് കുടിയേറ്റം ചെയ്തവരിൽ ഭൂരിഭാഗവും. കുടുംബം പുലർത്താൻ തൊഴിലോ വിശപ്പടക്കാൻ ആഹാരമോ ഇല്ലാത്ത സ്ഥിതിയിൽ പാകിസ്താൻ വിടുകയല്ലാതെ മറ്റ് മാർഗമില്ലെന്ന് ഇന്ത്യയിലെത്തിയ സിന്ധ് സ്വദേശി വിഷ്ണു പറഞ്ഞു. പോലീസ് സംഘങ്ങൾ കുടിയേറ്റക്കാരുടെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. തിരികെ പോകാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ ഇന്ത്യയിൽ തുടരാനുള്ള നടപടിക്രമങ്ങൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു.
Comments