തിരുവനന്തപുരം: വിദേശയാത്ര ഉല്ലാസയാത്രയാക്കിയെന്ന വിവാദത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കുടുംബാംഗങ്ങളുമായി യാത്ര ചെയ്തതിൽ അനൗചിത്യമില്ല. ഉല്ലാസയാത്രയായും ധൂർത്തായും വിവക്ഷിച്ച് വിദേശയാത്രയെ നെഗറ്റീവാക്കാൻ മാദ്ധ്യമങ്ങൾ ശ്രമിച്ചു. നാടിനെ അഭിവൃദ്ധിപ്പെടുത്താനുള്ള ശ്രമത്തെയാണ് ഇത്തരത്തിൽ വളച്ചൊടിച്ചത്. മാദ്ധ്യമങ്ങൾ എന്തുകൊണ്ടാണിങ്ങനെ ചിന്തിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.
കേരളത്തെക്കുറിച്ച് വളരെ നല്ല ധാരണയാണ് വിദേശത്തുള്ളത്. നാടിനെക്കുറിച്ചും സംസ്ഥാന സർക്കാരിനെക്കുറിച്ചും വിദേശത്തുള്ളവർക്ക് നല്ല മതിപ്പാണ്. അവരാരും കമ്യൂണിസ്റ്റും എൽഡിഎഫും ഒന്നുമല്ലല്ലോയെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാലിവിടെ സംസ്ഥാനത്തിന് ലഭിച്ച നേട്ടങ്ങൾ ഒന്നും തന്നെ മാദ്ധ്യമങ്ങൾ കാണുന്നില്ല. ആവേശകരമായ അനുഭവമാണ് വിദേശ യാത്രയിൽ നിന്നും കിട്ടിയതെന്നും വിദേശയാത്ര കൊണ്ട് എന്തെല്ലാം ഗുണമുണ്ടാക്കിയെന്ന് മനസിലാക്കാൻ ഇവിടുത്തെ പ്രതിപക്ഷത്തിന് കഴിയുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ വിവിധ മേഖലകളിൽ ഗവേഷണം നടത്തുന്നതിന് നോർവേ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഫിഷറീസ്, മറൈൻ മേഖലകളിൽ ഗവേഷണം നടത്താനും തൊഴിലിനും സഹായം നൽകാമെന്നാണ് അറിയിച്ചിരിക്കുന്നത്. തുരങ്കപാത നിർമാണത്തിലും തീരശോഷണം തടയുന്നതിനും സഹായം ലഭിക്കും. ഭക്ഷ്യസംസ്‌കരണ മേഖലയിൽ 150 കോടി ചെലവഴിക്കുമെന്ന് നോർവേ കമ്പനി പറഞ്ഞുവെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
Comments