പത്തനംതിട്ട: തിരോധാനക്കേസിലെ യുവതിയെ പത്ത് വർഷത്തിന് ശേഷം പോലീസ് കണ്ടെത്തി. പത്തനംതിട്ടയിൽ നിന്ന് കാണാതായ യുവതിയെ മലപ്പുറം പെരിന്തൽമണ്ണയിൽ നിന്നാണ് പോലീസ് കണ്ടെത്തിയത്. സിമികുമാരി പ്രണയകെണിയിൽ കുടുങ്ങിയതായിരിക്കാമെന്നാണ് പുറത്തുവരുന്ന വിവരം. സിമികുമാരിയെ 42-ാം വയസിലാണ് സാനിയ എന്നയാളായി ഇപ്പോൾ പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഇൻസ്‌പെക്ടർ എസ് ശ്രീകുമാർ നടത്തിയ അന്വേഷണത്തിനൊടുവിലാണ് കണ്ടെത്തൽ.
ഭർത്താവിനും മക്കളോടുമൊപ്പം കഴിയവെയായിരുന്നു പത്ത് വർഷം മുമ്പ് സിമിയെ കാണാതായത്. പത്തനംതിട്ടയിൽ പന്തളത്തായിരുന്നു ഇവർ താമസിച്ചിരുന്നത്. ഇലന്തൂർ ആഭിചാരക്കൊലകളുടെ പശ്ചാത്തലത്തിൽ പത്തനംതിട്ടയിൽ റിപ്പോർട്ട് ചെയ്ത തിരോധാനക്കേസുകളിലെ അന്വേഷണം കൂടുതൽ ശക്തിയാർജ്ജിച്ച സാഹചര്യത്തിലാണ് സിമികുമാരിയിലേക്ക് പോലീസ് എത്തിയത്.
2012 മെയ് മാസത്തിലായിരുന്നു വീട്ടിൽ നിന്നും സിമിയെ കാണാതായത്. ഭർത്താവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ അന്ന് കേസെടുത്തെങ്കിലും അന്വേഷണത്തിൽ സിമിയെ കണ്ടെത്താനായില്ല. സിമിയോടൊപ്പം കുട്ടികളിൽ ഒരാളെയും കാണാതായിരുന്നു. ഇലന്തൂർ ഇരട്ട കൊലപാതകങ്ങളുടെ സാഹചര്യത്തിൽ സ്ത്രീകളുടെ തിരോധാനക്കേസുകളിൽ അന്വേഷണം ഊർജ്ജിതമായതോടെ പെരിന്തൽമണ്ണയിലെ ഒരു സൂപ്പർമാർക്കറ്റിൽ ജോലിക്കാരിയായി സിമി ഉണ്ടെന്ന് വിവരം ലഭിക്കുകയായിരുന്നു.
ആലപ്പുഴ സ്വദേശിയായ ഹൻസിലിനോടൊപ്പമാണ് (38) മലപ്പുറത്ത് സിമി കഴിഞ്ഞിരുന്നത്. ഈ അടുത്തകാലത്തായി ഇരുവരും അകന്ന് കഴിയുകയാണെന്നാണ് വിവരം. നിലവിൽ ഹൻസിൽ കഴിയുന്നത് പുനലൂരാണെന്നും കണ്ടെത്തിയിട്ടുണ്ട്. പന്തളത്ത് സിമി ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ സഹപ്രവർത്തകനായിരുന്നു ഹൻസിൽ. ഇക്കാലയളവിൽ പ്രണയക്കെണിയിൽ അകപ്പെടുത്തി സിമിയെ മലപ്പുറത്തേക്ക് കടത്തി. ഒമ്പത് വർഷം ഒരുമിച്ച് ജീവിക്കുന്നതിനിടെ സിമി ഇസ്ലാം മതം സ്വീകരിക്കുകയും സാനിയ ആയി മാറുകയും ചെയ്തു.
പോലീസിന് ആദ്യം വിവരം ലഭിച്ചത് ഹൻസിലിനെക്കുറിച്ചായിരുന്നു. തുടർന്ന് ഇയാളെ കണ്ടെത്തി ചോദ്യം ചെയ്തപ്പോഴാണ് സിമി പെരിന്തൽമണ്ണയിൽ ജോലി ചെയ്യുന്നുണ്ടെന്ന കാര്യം പോലീസിന് അറിയാൻ കഴിഞ്ഞത്. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടുകൂടി സിമിയെ പോലീസ് കണ്ടെത്തുകയായിരുന്നു.
ഹൻസിലുമായി കഴിഞ്ഞ ഒരു വർഷമായി അകന്ന് കഴിയുകയാണെന്നാണ് സിമിയുടെ മൊഴി. ബന്ധത്തിൽ കുട്ടികളില്ല. മുൻ ഭർത്താവിലുണ്ടായ മകൾ ഇപ്പോഴും സിമിക്കൊപ്പം കഴിയുന്നുണ്ട്. നിലവിൽ ഹൻസിലുമായുള്ള വിവാഹമോചനക്കേസ് പുരോഗമിക്കുകയാണെന്നാണ് പോലീസിന് ലഭിച്ച വിവരം.
Comments