കൊല്ലം: സൈനികനും സഹോദരനും പോലീസിനെ ആക്രമിച്ചെന്ന കേസ് വ്യാജമെന്ന് ക്രൈം ബ്രാഞ്ച്. കൊല്ലം കിളികൊല്ലൂർ പോലീസ് സ്‌റ്റേഷനിലാണ് സൈനികനും സഹോദരനും ആക്രമണം നടത്തിയെന്ന കള്ളക്കേസെടുത്തത്. സംഭവത്തിൽ പ്രതികളായ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുക മാത്രമാണ് ചെയ്തത്. മഫ്തിയിലുണ്ടായിരുന്ന പോലീസും സൈനികനായ വിഷ്ണുവും തമ്മിലുണ്ടായ തർക്കത്തിന്റെ പേരിലാണ് ഇരുവർക്കുമെതിരെ കള്ളക്കേസ് കെട്ടിച്ചമച്ചത്. പോലീസ് ഇവരെ അതിക്രൂരമായി മർദ്ദിച്ചതായി ഇരുവരും പറഞ്ഞു.
അടുത്തിടെയാണ് സൈനികനും സഹോദരനും പോലീസിനെ ആക്രമിച്ച തരത്തിലുള്ള വാർത്ത പുറത്തുവന്നത്. എംഡിഎംഎയുമായി പിടിയിലായ കേസിലെ പ്രതികളെ കാണാനായി രണ്ട് യുവാക്കളെത്തുകയും സ്‌റ്റേഷൻ അതിക്രമിച്ച് കയറി എസ്‌ഐയെ ആക്രമിച്ചെന്ന രീതിയിലാണ് സംഭവങ്ങൾ കെട്ടിച്ചമച്ചത്. എന്നാൽ ഇത് വ്യാജമാണെന്ന് തെളിയിക്കുന്നതാണ് സ്റ്റേഷനിൽ ഉണ്ടായിരുന്ന സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥന്റെ വീഡിയോ ദൃശ്യങ്ങൾ. സൈനികനായ വിഷ്ണു ബൈക്കിൽ ഇൻഡിക്കേറ്റർ ഇടാതിരുന്നതിനെ ചൊല്ലി എഎസ്‌ഐയുമായി ഉണ്ടായ വാക്കു തർക്കമാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്ന് ഉദ്യോഗസ്ഥർ സമ്മതിക്കുന്ന വീഡിയോയാണ് പുറത്ത് വന്നത്.
സൈനികനായ സഹോദരന്റെ ചൂണ്ടുവിരൽ പോലീസ് തല്ലിയൊടിച്ചു. തോക്കിന്റെ കാഞ്ചി വലിക്കാൻ കഴിയാത്ത രീതിയിലാക്കുമെന്ന് ഭീഷണിയോടെയാണ് പോലീസ് ആക്രമിച്ചതെന്ന് ഇരുവരും പറഞ്ഞു. വെള്ളം ചോദിച്ചപ്പോൾ മൂത്രം കുടിക്കാൻ പോലീസ് പറഞ്ഞെന്നും വിഘ്‌നേശ് പറഞ്ഞു.മകന്റെ വിവാഹ സ്വപ്‌നങ്ങൾ പോലീസുകാർ തകർത്തെന്ന് ഇരുവരുടെയും മാതാവ് പറഞ്ഞു.
സ്റ്റേഷന് പുറത്ത് നിന്നാണ് ഇരുവർക്കും പരിക്കേറ്റതെന്നാണ് പോലീസിന്റെ വാദം. എന്നാൽ പോലീസ് തങ്ങളെ മർദ്ദിച്ച് അവശരാക്കിയെന്നും പോലീസിന് അനുകൂലമായി പറഞ്ഞില്ലെങ്കിൽ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഉദ്യോഗസ്ഥർ പറഞ്ഞതായി പരിക്കേറ്റ വിഘ്‌നേശ് പറഞ്ഞു. ആരെങ്കിലും അടിച്ചതാണെന്നോ വണ്ടിയിൽ നിന്ന് വീണതാണെന്നോ പറഞ്ഞാൽ മതിയെന്ന് പോലീസ് പറഞ്ഞിരുന്നതായും വിഘ്‌നേശ് കൂട്ടിച്ചേർത്തു. പോലീസിനെ ആക്രമിച്ചിട്ടില്ലെന്നും ക്രൂര മർദ്ദനത്തിന് ഇരകളാവുകയാണ് ചെയ്തതെന്നും സഹോദരങ്ങൾ പറഞ്ഞു.
Comments