ന്യൂഡൽഹി: നേപ്പാൾ സ്വദേശിനിയാണെന്ന് കാണിച്ച് വേഷം മാറി നടക്കുകയും ഇന്ത്യയിൽ ചാരപ്രവർത്തനം നടത്തുകയും ചെയ്ത ചൈനീസ് യുവതിയെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. ബുദ്ധസന്ന്യാസിയായി ചമഞ്ഞെത്തി രാജ്യവിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെട്ടുവെന്ന കുറ്റത്തിനാണ് യുവതിയെ പിടികൂടിയത്. ഡൽഹി പോലീസിന്റെ പ്രത്യേക സംഘമാണ് ചൈനീസ് യുവതിയായ കായ് റുവോയെ അറസ്റ്റ് ചെയ്തത്.
പോലീസിന് ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിന് ഒടുവിലാണ് ഇവർ പിടിയിലായത്. വ്യാജ തിരിച്ചറിയൽ കാർഡുമായി കഴിഞ്ഞിരുന്ന ഇവരെ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ഡൽഹിയിലെ മജ്നു കാ തിലയിൽ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവർ പല ഉദ്യോഗസ്ഥരെയും കുടുക്കി ചാരപ്രവർത്തനം നടത്തിയെന്നാണ് കണ്ടെത്തൽ.
നേപ്പാളിലെ കാഠ്മണ്ഡുവിൽ താമസിക്കുന്ന ഡോൾമ ലാമ എന്ന വ്യക്തിയുടെ പേരിലുള്ള പൗരത്വ സർട്ടിഫിക്കറ്റാണ് ചൈനീസ് യുവതി കൈവശം വെച്ചിരുന്നത്. പരിശോധനയ്ക്കിടെ പോലീസ് ഇവ കണ്ടെടുത്തു. ഫോറിൻ റീജിയണൽ രജിസ്ട്രേഷൻ ഓഫീസുമായി ബന്ധപ്പെട്ടപ്പോഴാണ് അറസ്റ്റിലായ യുവതി ചൈനീസ് സ്വദേശിനിയാണെന്നും 2019ൽ ഇന്ത്യയിലേക്ക് എത്തിയതാണെന്നും കണ്ടെത്താനായത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും വിദേശി നിയമത്തിലെയും പ്രസക്തമായ വകുപ്പുകൾ ചുമത്തി പ്രതിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ യുവതിയെ 14 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡൽഹി പോലീസ് അറിയിച്ചു.
Comments