കൊച്ചി : എറണാകുളത്ത് സ്വർണം മോഷ്ടിച്ചതിന് പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഓൺലൈൻ റമ്മികളിയിലൂടെ ഉണ്ടായ സാമ്പത്തിക ബാധ്യത തീർക്കാൻ വേണ്ടിയാണ് ഇയാൾ സ്വർണം മോഷ്ടിച്ചത്. ഇയാൾ ഓൺലൈൻ റമ്മികളിക്ക് അടിമയാണെന്നും അന്വേഷണത്തിൽ കണ്ടെത്തി.
കൊച്ചി സിറ്റി എ ആർ ക്യാമ്പിലെ അമൽ ദേവാണ് കേസിൽ അറസ്റ്റിലായത്. തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. എറണാകുളം ഞാറക്കൽ സ്വദേശി നടേശന്റെ വീട്ടിൽ ഈ മാസം 18നാണ് മോഷണം നടന്നത്. പരാതിക്കാരന്റെ മരുമകളുടെ പത്ത് പവൻ സ്വർണമാണ് കളവ് പോയത്. പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ അമൽദേവ് പിടിയിലാകുന്നത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റസമ്മതം നടത്തുകയും ചെയ്തു.
ഓൺലൈൻ റമ്മികളിക്ക് അടിമയാണ് അമൽദേവ്. ഇതിലൂടെ വൻ സാമ്പത്തിക നഷ്ടങ്ങളാണ് ഇയാൾക്ക് ഉണ്ടായത്. ഇതോടെ കടം തീർക്കാൻ വേണ്ടി മോഷണം നടത്താൻ തീരുമാനിക്കുകയായിരുന്നു. സ്വർണം കവർന്ന ശേഷം ഇത് വിവിധ കടകളിൽ കൊണ്ടുപോയി വിറ്റു. പ്രതിയെ ഇവിടെ എത്തിച്ചും തെളിവെടുപ്പ് നടത്തി.
കോട്ടയത്ത് പോലീസുകാരൻ മാങ്ങാ മോഷ്ടിച്ച കേസ് ഒത്തുതീർപ്പാക്കിയതിന് പിന്നാലെയാണ് കൊച്ചിയിൽ മറ്റൊരു ഉദ്യോഗസ്ഥൻ സ്വർണം മോഷ്ടിക്കുന്നത്. ഇത് സംസ്ഥാന പോലീസിനാകെ നാണക്കേട് ഉണ്ടാക്കിയിരിക്കുകയാണ്.















