കാസർകോട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ 17 കാരനെ പട്ടി കടിച്ചു. വെള്ളരിക്കുണ്ട് സ്വദേശിയായ 17 കാരനെ ആശുപത്രിയുടെ രണ്ടാം നിലയിലെ ലാബിന് മുന്നിൽ വച്ചാണ് പട്ടി കടിച്ചത്.
കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെയാണ് സംഭവം. ആശുപത്രിയിൽ ചികിത്സയിലുള്ള ബന്ധുവിന് കൂട്ടിരിക്കാൻ എത്തിയതായിരുന്നു കുട്ടി. പട്ടി ശല്യത്തെ കുറിച്ച് സുരക്ഷാ ജീവനക്കാരനോട് പരാതി ഉന്നയിച്ചപ്പോൾ, “പട്ടിയെ നോക്കലല്ല ഞങ്ങളുടെ പണി” എന്നായിരുന്നു ബന്ധുക്കൾക്ക് ലഭിച്ച മറുപടി.
പട്ടി കടിയേറ്റ 17-കാരന് ചികിത്സ ലഭിക്കുന്നതിലും കാലതാമസം നേരിട്ടതായി കുടുംബം ആരോപിച്ചു. ആശുപത്രിക്കുള്ളിൽ വച്ചാണ് സംഭവം നടന്നതെങ്കിലും അടിയന്തര ചികിത്സ നൽകാതെ ടോക്കൺ എടുത്ത് ഏറെ നേരം ക്യൂവിൽ കാത്തുനിന്ന ശേഷമാണ് ഡോക്ടറെ കാണാൻ കഴിഞ്ഞതെന്നാണ് കുടുംബത്തിന്റെ പരാതി
ആശുപത്രി വാർഡുകളിലേക്കും ഐസിയുവിന് സമീപത്തേും നായ ശല്യം രൂക്ഷമാണ്. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നേരെ ഇവ ചാടിവീഴുന്നത് പതിവാണെന്ന് ആശുപത്രിയിലെത്തുന്നവർ പറയുന്നു. നിരവധി തവണ പരാതി നൽകിയിട്ടും ശാശ്വത പരിഹാരമുണ്ടായിട്ടില്ലെന്നാണ് ആക്ഷേപം.
സംഭവത്തിൽ ആശുപത്രി അധികൃതരുടെ ഔദ്യോഗിക വിശദീകരണം ഇതുവരെ ലഭ്യമായിട്ടില്ല. ആശുപത്രി പരിസരത്തും വാർഡുകളിലും തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിനും രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.















