പത്തനംതിട്ട: ഓമല്ലൂരിലെ ഏലോഹിം ഗ്ലോബൽ വർഷിപ്പ് സെന്ററുമായി ബന്ധപ്പെട്ട ബാലവേല-പീഡന കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇന്ന് രാവിലെയാണ് സംഭവം പുറത്തുവന്നത്. കുട്ടികളെ വിദ്യാഭ്യാസവും സുരക്ഷിതമായ താമസവും വാഗ്ദാനം ചെയ്ത് സ്ഥാപനത്തിലെത്തിച്ച ശേഷം ബാലവേലയ്‌ക്കും ശാരീരിക-മാനസിക പീഡനങ്ങൾക്കും ഇരയാക്കുകയായിരുന്നു. കട്ടപ്പന അണക്കര സ്വദേശിയായ 17കാരന്റെ പരാതിയിലാണ് പൊലീസ് കേസെത്തിരിക്കുന്നത്.
സ്ഥാപനത്തിനെതിരെ കേസെടുത്തതിൽ ആശ്വാസമുണ്ടെന്ന് 17 വയസുകാരന്റെ മാതാവ് പറഞ്ഞു. തന്റെ മകൻ മാത്രമല്ല, നിരവധി കുട്ടികൾ ഇതേ സ്ഥാപനത്തിന്റെ കെണിയിൽ അകപ്പെട്ടിട്ടുണ്ട്. സമഗ്ര അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണം. കേസിലെ മുഴുവൻ പ്രതികളും ശിക്ഷിക്കണമെന്നും സ്ഥാപനത്തിൽ കഴിയുന്ന മറ്റ് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അമ്മ ആവശ്യപ്പെട്ടു.
കുട്ടികളെ ഭയപ്പെടുത്താനും നിയന്ത്രിക്കാനും പെപ്പർ സ്പ്രേ ഉൾപ്പെടെയുള്ള മാർഗങ്ങൾ നടത്തിപ്പുകാർ ഉപയോഗിച്ചിരുന്നതായും കുടുംബം ആരോപിച്ചു. നടത്തിപ്പുകാരുടെ മർദനത്തിനും മാനസിക പീഡനത്തിനും ഇരയായ 17കാരൻ ഇപ്പോഴും കടുത്ത മാനസിക സമ്മർദ്ദത്തിലാണ്. എങ്കിലും കൂടുതൽ മൊഴി നൽകുന്നതിനായി കുട്ടിയും കുടുംബവും നാളെ പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ ഹാജരാകും.
അതേസമയം, കുട്ടിയെ സ്ഥാപനത്തിലേക്ക് എത്താൻ കാരണമായ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കുട്ടിക്ക് തൊഴിൽ അധിഷ്ഠിത പഠനവും താമസസൗകര്യവും ഒരുക്കാമെന്ന് പാസ്റ്റർ ബിനു വാഴമുട്ടം ഉറപ്പ് നൽകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഈ വാഗ്ദാനങ്ങളിൽ വിശ്വസിച്ചാണ് അണക്കര സ്വദേശിയായ 17കാരൻ പത്തനംതിട്ടയിലെ സ്ഥാപനത്തിലെത്തിയത്.
സംഭവത്തിൽ സ്ഥാപനത്തിന്റെ മാനേജർ റെജി, ജീവനക്കാരായ സിജോ, ബെന്നി എന്നിവർക്കെതിരെ കട്ടപ്പന പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ സ്ഥാപന ഉടമയായ പാസ്റ്റർ ബിനു വാഴമുട്ടത്തിനെതിരെ ഇതുവരെ കേസെടുക്കാൻ പൊലീസ് തയ്യാറായിട്ടില്ല.















