അയോദ്ധ്യ: രാമക്ഷേത്ര നിർമാണം പുരോഗമിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ദീപാവലി ആഘോഷങ്ങൾ കെങ്കേമമാക്കാൻ ഒരുങ്ങുകയാണ് അയോദ്ധ്യ. ഇതിന്റെ ഭാഗമായി അയോദ്ധ്യയിൽ നടക്കുന്ന ദീപോത്സവത്തിന് പങ്കുച്ചേരാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് എത്തുന്നത്. വാരാണസിയിലെ കാശി വിദ്യാപീഠ് ഫൈൻ ആർട്‌സ് ഡിപ്പാർട്ട്‌മെന്റിലെ വിദ്യാർത്ഥികളും ഒരു കൂട്ടം മണൽ ശിൽപകലാകാരൻമാരും ഇത്തരത്തിൽ ദീപോത്സവത്തിൽ പങ്കുച്ചേരാൻ അയോദ്ധ്യയിലെത്തിയതോടെ അവിടെയൊരുങ്ങിയത് രാമായണ കഥയുടെ അതിമനോഹരമായ പുനരാവിഷ്‌കാരം കൂടിയാണ്..
രാമായണത്തിലെ പ്രസിദ്ധമായ സംഭവങ്ങളെ മണലിൽ രൂപകൽപന ചെയ്‌തെടുത്ത് ഈ സംഘം ഇപ്പോൾ വാർത്തകളിൽ ഇടംപിടിക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസമായി ഇരുപതംഗ വിദ്യാർത്ഥി സംഘം ഇവിടെ മണലിൽ അതിമനോഹരമായ സൃഷ്ടികൾ നിർമ്മിക്കുന്ന ജോലിയിലാണ്. അയോദ്ധ്യയിലെത്തി മൂന്നാം തവണയാണ് ഇത്തരത്തിൽ രാമായണ കഥയുടെ പുനരാവിഷ്‌കാരം മണലിൽ രൂപകൽപന ചെയ്യുന്നതെന്ന് മണൽ കലാകാരനായ രൂപേഷ് പ്രതികരിച്ചു.
രാവണനുമായുള്ള യുദ്ധം വിജയിച്ച് അയോദ്ധ്യയിൽ തിരിച്ചെത്തിയ ശ്രീരാമചന്ദ്രനെയാണ് വരുംദിവസങ്ങളിൽ സൃഷ്ടിക്കാൻ തീരുമാനിച്ചിട്ടുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രാമായണകഥയുടെ വിവിധഘട്ടങ്ങളിൽ വിവിധ രൂപങ്ങളിലും ഭാവങ്ങളിലുമെത്തുന്ന രാമ-ലക്ഷ്മണൻമാരെയും സീതാദേവിയെയും സംഘം ഇതിനോടകം സൃഷ്ടിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വിവിധയിടങ്ങളിൽ മണൽ സൃഷ്ടികൾ തയ്യാറാക്കിയിട്ടുണ്ടെങ്കിലും അയോദ്ധ്യയിൽ ഇതിനായെത്തുമ്പോൾ അനുഭവപ്പെടുന്ന ഊർജ്ജം അതൊന്ന് വേറ തന്നെയാണെന്ന് സംഘം പറഞ്ഞു. ആറാമത് ദീപോത്സവമാണ് ഇത്തവണ അയോദ്ധ്യയിൽ നടക്കുന്നത്. ഇതിന്റെ ഭാഗമായി മണൽ കലാകാരന്മാർ 16 ടാബ്ലോകൾ തയ്യാറാക്കും. ഒക്ടോബർ 23-നാണ് ഇവയുടെ പ്രദർശനമുണ്ടാകുക. രാവിലെ 9 മണിക്ക് സാകേത് മഹാവിദ്യാലയത്തിൽ നിന്ന് പുറപ്പെടുന്ന ഘോഷയാത്ര പുലർച്ചെ ഒരു മണിയോടെ ദീപോത്സവ വേദിയിൽ എത്തിച്ചേരുന്നതോടെ പ്രദർശനം ആരംഭിക്കും.
.
Comments