കണ്ണൂർ: പാനൂരിൽ പെൺകുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റം സമ്മതിച്ച് പ്രതി ശ്യാംജിത്ത്. കീഴടങ്ങിയതിന് ശേഷം പോലീസ് നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലിലാണ് വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയത് താനാണെന്ന് ശ്യാംജിത്ത് സമ്മതിച്ചത്. പ്രണയപ്പകയാണ് കൊലപാതക കാരണമെന്ന് പോലീസും സ്ഥിരീകരിച്ചിട്ടുണ്ട്.
യുവാവിന് നേരത്തെ തന്നെ വിഷ്ണു പ്രിയയുമായി ബന്ധമുണ്ടായിരുന്നു. എന്നാൽ അടുത്തിടെയായി പെൺകുട്ടി ഇയാളിൽ നിന്നും അകലം പാലിച്ചിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. പെൺകുട്ടിയുടെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലായിരുന്നു ശ്യാംജിത്തിനെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്.
ഉച്ചയോടെയായിരുന്നു ഫാർമസി ജീവനക്കാരിയായ വിഷ്ണുപ്രിയയെ ശ്യാംജിത്ത് കൊലപ്പെടുത്തിയത്. കിടപ്പു മുറിയിലെ കട്ടിലിൽ കഴുത്ത് അറ്റ് തൂങ്ങിയ നിലയിൽ ആയിരുന്നു വിഷ്ണുപ്രിയയുടെ മൃതദേഹം കണ്ടെത്തിയത്. ഇരു കൈകളിലും വെട്ടേറ്റിട്ടുണ്ട്. ആക്രമണം ചെറുത്തപ്പോൾ ഏറ്റ പരിക്കാകാം ഇതെന്നാണ് വിലയിരുത്തൽ
അതേസമയം സുഹൃത്തിനെ വീഡിയോ കോൾ ചെയ്യുന്നതിനിടെയായിരുന്നു വിഷ്ണുപ്രിയ ആക്രമിക്കപ്പെട്ടതെന്നും വിവരമുണ്ട്. ശ്യാംജിത്തിനെ സുഹൃത്തിന് കാണിച്ചു കൊടുത്തതായും പേര് പറഞ്ഞതായും നാട്ടുകാർ പറയുന്നു.
Comments