തിരുവുനന്തപുരം: മയക്കുമരുന്ന് ഉപയോഗത്തിനെതിരായ ബോധവത്കരണത്തിന്റെ ഭാഗമായി വീടുകളിൽ ദീപം തെളിയിക്കാനുള്ള എക്സൈസ് മന്ത്രി എംബി രാജേഷിന്റെ ആഹ്വാനത്തെ പരിഹസിച്ച് ട്രോളന്മാർ. സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതികളാകുന്ന ലഹരിമരുന്ന് കേസുകൾ വർദ്ധിക്കുന്നതിനിടെയുള്ള മന്ത്രിയുടെ ആഹ്വാനമാണ് സോഷ്യൽ മീഡിയയിൽ പരിഹാസമുയർത്തുന്നത്.
ഈ വരുന്ന തിങ്കളാഴ്ച വൈകീട്ട് വീട്ടിൽ എല്ലാവരും ദീപം തെളിയിക്കണം എന്നാണ് രാജേഷിന്റെ ആഹ്വാനം. ഒക്ടോബർ രണ്ടിന് ആരംഭിച്ച പ്രചാരണ പരിപാടിയുടെ ഭാഗമായിട്ടായിരുന്നു ലഹരി ഉപയോഗത്തിനെതിരെ ദീപം തെളിയിക്കാൻ അദ്ദേഹം പറഞ്ഞത്. ഇതിന് പിന്നാലെ പരിഹാസവുമായി ട്രോളന്മാരുമെത്തി.
കൊറോണ സമയത്ത് പ്രതിരോധ പ്രവർത്തകരോടുള്ള ആദര സൂചകമായി വൈകീട്ട് വീടുകളിൽ ദീപം തെളിയിക്കാൻ പ്രധാനമന്ത്രിയുടെ ആഹ്വാനം ഉണ്ടായിരുന്നു. ഇതിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തുവന്നത് സിപിഎമ്മും ഡിവൈഎഫ്ഐയുമാണ്. ഇതേ പാർട്ടിയുടെ സർക്കാരാണ് ലഹരിയ്ക്കെതിരെ ദീപം തെളിയിക്കാൻ ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതും പരിഹാസത്തിന് കാരണമായിട്ടുണ്ട്.
വിളക്ക് തെളിയിച്ചാൽ കൊറോണ മാറുമോയെന്ന് ചോദിച്ച ടീം ആണ് ഇപ്പോൾ ദീപം തെളിയിക്കാൻ ആഹ്വാനം ചെയ്തിരിക്കുന്നതെന്നാണ് ഉയരുന്ന പരിഹാസം. ആറ് മണിവരെ ലഹരി ഉപയോഗിക്കാമോ എന്ന് ചോദിക്കുന്നവരും ഉണ്ട്. സിഗരറ്റ് വലിച്ച് തീർത്ത് ദീപം തെളിയിക്കാൻ വരുന്ന സിപിഎമ്മുകാരെയും പരിഹാസ രീതിയിൽ ചിത്രീകരിച്ചുണ്ട്.
Comments