തിരുവനന്തപുരം: പോലീസ് അസോസിയേഷന്റെ കാവൽ കൈരളി എന്ന മാസികയിലൂടെ മത വികാരം വ്രണപ്പെടുത്തിയ ലേഖനത്തിനെതിരെ ഹിന്ദു ഐക്യ വേദി ഡിജിപിക്ക് പരാതി നൽകി. കേരള പോലീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ മുഖ മാസികയാണ് കാവൽ കൈരളി. 2022 ഓഗസ്റ്റ് -സെപ്റ്റംബർ മാസത്തിലെ വാർഷിക പതിപ്പായി ഇറക്കിയ കാവൽ കൈരളിയിലെ തൊണ്ണൂറ്റിനാലാം പേജിൽ പ്രസിദ്ധീകരിച്ച വിഎസ് അജിത്ത് എന്ന കഥാകൃത്തിന്റെ പേരിലുള്ള കോണ്ടം ലീപ്പ് ഡിസ്എംപവർമെൻ്റ് എന്ന കഥ ഹൈന്ദവ വിശ്വാസികളുടെ മത വികാരത്തെ വ്രണപ്പെടുതുന്നതാണെന്ന് പരാതിയിൽ പറയുന്നു.
മതവികാരം വ്രണപ്പെടുത്തുന്നതും മതസ്പർദ്ധ വളർത്തുന്നതും തടയേണ്ട പോലീസിന്റെ ഭാഗത്തു നിന്ന് തന്നെ ഇത്തരം നടപടി ഉണ്ടായത് ദൗർഭാഗ്യകരമാണ്. ആയതിനാൽ ഈ കഥ എഴുതിയ വി എസ് അജിത്തിന്റേയും കാവൽ കൈരളി മാസികയുടെ പ്രസാധകരുടെയും പേരിൽ മതവികാരം വ്രണപ്പെടുത്തിയതിനുള്ള ഐപിസി 153എ അനുസരിച്ചുള്ള നിയമ നടപടികൾ സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഹിന്ദു ഐക്യ വേദി പ്രസ്താവനയിൽ വ്യക്തമാക്കി.
കാവൽ കൈരളിയുടെ വാർഷിക പതിപ്പിൽ പ്രസിദ്ധീകരിച്ച കഥയിൽ രാമായണ കഥയിലെ സന്ദർഭങ്ങളെ അശ്ലീല ചുവയോടെയാണ് ചിത്രീകരിച്ചിരുന്നത്. ഹനുമാൻ സ്വാമിയെ കുറിച്ച് ഇതിൽ അങ്ങേയറ്റം പ്രകോപനപരമായ പരാമർശങ്ങളാണ് ഉള്ളത്.
തള്ളയാരാ തന്തയാരാ എന്ന് ചോദിച്ചാൽ കൃത്യമായ ഉത്തരമില്ലാത്ത ആളാണ് ഹനുമാനെന്നും നാട്ടുകാർ പറഞ്ഞു കൊടുക്കുന്ന പേരാണ് ചേർക്കുന്നതെന്നും പറയുന്ന ലേഖനത്തിൽ സീതാദേവിയെ പറ്റിയും ലക്ഷ്മണനെ പറ്റിയും രാമായണത്തിലെ മറ്റ് കഥാപാത്രങ്ങളെ പറ്റിയും കടുത്ത അശ്ലീല ചുവയുള്ള പരാമർശങ്ങളാണ് കുത്തിത്തിരുകിയിരിക്കുന്നത്.
Comments