കാസർകോട് : അരുണാചൽ പ്രദേശിൽ സൈനിക ഹെലികോപ്റ്റർ അപകടത്തിൽ വീരമൃത്യു വരിച്ച സൈനികൻ ചെറുവത്തൂർ കിഴക്കേമുറി കെ.വി.അശ്വിന്റെ ഭൗതികശരീരം ഇന്ന് നാട്ടിലെത്തിക്കും. അസമിലെ മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം ആർമിക്ക് കൈമാറുന്ന ഭൗതിക ശരീരം ഇന്ന് ഉച്ചയ്‌ക്ക് ശേഷം വീട്ടിലെത്തിക്കും. കിഴക്കേമുറി വായനശാലയിൽ പൊതുദർശനത്തിന് വെച്ച ശേഷം സൈനിക ബഹുമതികളോടെ സംസ്‌കരിക്കും.
സാങ്കേതിക തകരാറുകളെ തുടർന്ന് മിഗ്ഗിംഗ് ഗ്രാമത്തിൽ വെച്ചാണ് അഡ്വാൻസ്ഡ് ലൈറ്റ് ആർമി ഹെലികോപ്റ്റർ തകർന്നത്. ഹെലികോപ്റ്ററിലുണ്ടായിരുന്ന അഞ്ച് സൈനിക ഉദ്യോഗസ്ഥരും വീരമൃത്യു വരിച്ചു. അപകടത്തിന് തൊട്ടുമുൻപ് കരസേന താവളത്തിലേക്ക് പൈലറ്റ് മേയ്‌ഡേ സന്ദേശം നൽകിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. പൈലറ്റും സഹ പൈലറ്റും കോപ്റ്റർ പറത്തുന്നതിൽ വർഷങ്ങളുടെ അനുഭവസമ്പത്ത് ഉള്ളവരായിരുന്നു. കാലാവസ്ഥയും മോശമായിരുന്നില്ല. അതിനാൽ സാങ്കേതിക തകരാറാകാം അപകടത്തിന് കാരണമെന്നാണ് നിഗമനം.
ക്രാഫ്റ്റ്‌സ്മാൻ കെ.വി.അശ്വിനെ കൂടാതെ മേജർ വികാസ് ഭാംഭു, മേജർ മുസ്തഫ ബൊഹാറ, ഹവീൽദാർ ബിരേഷ് സിൻഹ, നായിക് രോഹിതശ്വ കുമാർ എന്നിവരാണ് വീരമൃത്യു വരിച്ചത്. അഞ്ചാമത്തെ സൈനികന്റെ ഭൗതികശരീരം ഇന്നലെയാണ് കണ്ടെടുത്തത്.
Comments