ബെയ്ജിങ്: ചൈനയിൽ പ്രസിഡന്റായി ഷി ജിൻ പിങ് തുടരും. പാർട്ടി സെക്രട്ടറി സ്ഥാനത്തും സൈനിക തലപ്പത്തും ഷി ജിൻ പിങ് തന്നെയാണ് തുടരുക. പ്രസിഡന്റായി വീണ്ടും നിയോഗിച്ചതിന് ശേഷം പുതിയ 25 അംഗ പോളിറ്റ് ബ്യൂറോയും ഏഴംഗ സ്റ്റാൻഡിങ് കമ്മിറ്റിയെയും ഷി ജിൻ പിങ് പ്രഖ്യാപിച്ചു. ഷിയുടെ വിശ്വസ്തനായ ലി ക്വിയാങ് ആണ് പുതിയ പ്രധാനമന്ത്രി.
മൂന്നാം തവണയും ഷി ഏകാധിപത്യം തുടരുമ്പോൾ ബെയ്ജിംഗിൽ ഉൾപ്പെടെ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രസിഡന്റിനെതിരെ പോസ്റ്റർ, ബാനർ പ്രതിഷേധമുൾപ്പെടെ ഉയർന്ന സാഹചര്യത്തിലാണിത്. പ്രബലരെയും മിടുക്കന്മാരെയും, തനിക്ക് ഭീഷണിയാകുമെന്ന് തോന്നുന്ന ഏതൊരാളെയും വെട്ടിയൊതുക്കി മറ്റൊരാൾക്കും ചോദ്യം ചെയ്യാൻ കഴിയാത്ത നേതാവായി ചൈനയിലും പാർട്ടി കോൺഗ്രസിലും ആധിപത്യം ഉറപ്പിക്കുന്ന പ്രസിഡന്റിനെതിരെ രൂക്ഷ വിമർശനവും ഉയരുന്നുണ്ട്.
രണ്ട് തവണയിൽ കൂടുതൽ ഒരാൾ പ്രസിഡന്റ് പദവിയിൽ തുടരരുതെന്ന വ്യവസ്ഥയെ തിരുത്തിയ തീരുമാനമായിരുന്നു ഇത്തവണത്തെ പാർട്ടി കോൺഗ്രസ് സ്വീകരിച്ചത്. തുടർന്നാണ് ഷി മൂന്നാം തവണയും സ്ഥാനത്ത് തുടരാൻ അർഹനായത്. അതേസമയം ഷിക്കൊപ്പം പത്ത് വർഷം പൂർത്തിയാക്കിയ കൂടെയുള്ള മറ്റ് മന്ത്രിമാരെ തുടരാൻ അദ്ദേഹം അനുവദിച്ചില്ലെന്നതും ശ്രദ്ധേയമാണ്. രാജ്യത്തിന്റെ തലപ്പത്തും പാർട്ടിയുടെ തലപ്പത്തും ആജീവനാന്തം ഏകാധിപതിയായി തുടരാനുള്ള ശ്രമമാണ് ഷി നടത്തുന്നതെന്ന് രാഷ്‌ട്രീയ നിരീക്ഷകർ ഇതിനെ വിലയിരുത്തുന്നു.
അതേസമയം ചൈനയുടെ മുൻ പ്രസിഡന്റായ ആയ ഹൂ ജിന്റാവോയെ പാർട്ടി കോൺഗ്രസിനിടെ ബലംപ്രയോഗിച്ച് പുറത്താക്കിയതുൾപ്പെടെ ഇക്കാര്യത്തെ സാധൂകരിക്കുന്നു. മാദ്ധ്യമങ്ങൾ ഉൾപ്പെടെ ഉണ്ടായിരുന്ന പാർട്ടി കോൺഗ്രസിന്റെ അവസാന സെഷനിൽ ഹൂ ജിന്റാവോയെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി പിടിച്ചുകൊണ്ടുപോകുകയായിരുന്നു. ഷിയുടെ തൊട്ടപ്പുറത്തായിരുന്നു അദ്ദേഹം ഇരുന്നിരുന്നത്. ബലംപ്രയോഗിച്ച് വേദിക്ക് പുറത്തേക്ക് എത്തിച്ച സംഭവത്തിന് പിന്നിൽ വിവാദമുയർന്നതോടെ ന്യായീകരണവുമായി അധികൃതർ എത്തുകയും ചെയ്തു. ചില ശാരീരിക പ്രശ്‌നങ്ങൾ ഹൂവിന് ഉണ്ടായിരുന്നതായും അതിനാലാണ് വേദിയിൽ നിന്ന് മാറ്റിയതെന്നുമായിരുന്നു ഔദ്യോഗിക വിശദീകരണം.
തങ്ങളിൽ അർപ്പിച്ച വിശ്വാസത്തിന് നന്ദിയറിയിക്കാൻ ആഗ്രഹിക്കുന്നുവെന്നാണ് വീണ്ടും അധികാരത്തിലേറിയ ഷി പ്രതികരിച്ചത്. നമ്മുടെ കഴിവിൽ ജനങ്ങൾ അർപ്പിക്കുന്ന വിശ്വാസം ശരിയാണെന്ന് തെളിയിക്കാൻ ഉത്സാഹത്തോടെ കടമകൾ നിറവേറ്റി പ്രവർത്തിക്കുമെന്നും ഷി കൂട്ടിച്ചേർത്തു.
Comments