ലക്‌നൗ : ഓയോ റൂമിൽ ഒളിക്യാമറ വെച്ച് സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ നാല് പേർ പിടിയിൽ. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം. ദൃശ്യങ്ങൾ പകർത്തിയ സംഘം പണം ആവശ്യപ്പെട്ട് ദമ്പതികളെ ഭീഷണിപ്പെടുത്തുകയായിരുന്നു. വിഷ്ണു സിങ്, അബ്ദുൾ വഹാബ്, പങ്കജ് കുമാർ, അനുരാഗ് സിങ് എന്നിവരാണ് അറസ്റ്റിലായത്. ഹോട്ടൽ ജീവനക്കാർക്ക് സംഭവത്തിൽ പങ്കില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.
ഓയോ റൂംസ് ലിസ്റ്റിലുള്ള ഹോട്ടൽ മുറികൾ ബുക്ക് ചെയ്തതിന് ശേഷം സംഘം അവിടെ ഒളിക്യാമറകൾ സ്ഥാപിക്കും. പിന്നീട് ആ മുറിയിൽ എത്തുന്നവരുടെ ചിത്രങ്ങൾ ഇതിൽ പകർത്തിയെടുക്കും. ദിവസങ്ങൾക്ക് ശേഷം ഇവർ വീണ്ടും ഈ മുറിതന്നെ ബുക്ക് ചെയ്യുകയും ക്യാമറ തിരിച്ചെടുക്കുകയും ചെയ്യും. തുടർന്ന് ദൃശ്യങ്ങളിലുള്ള ദമ്പതികളെ ബന്ധപ്പെട്ട് പണം ചോദിച്ച് ഭീഷണിപ്പെടുത്തുന്നതാണ് ഇവരുടെ രീതിയെന്ന് പോലീസ് പറയുന്നു. പണം നൽകിയില്ലെങ്കിൽ വീഡിയോകൾ അശ്ലീല സൈറ്റുകളിൽ പ്രദർശിപ്പിക്കുമെന്നാണ് ഭീഷണി.
പ്രതികളിൽ നിന്ന് പതിനൊന്ന് ലാപ്‌ടോപുകളും 21 മൊബൈൽ ഫോണുകളും 22 എടിഎം കാർഡുകളും പിടിച്ചെടുത്തു. അനധികൃത കോൾ സെന്റർ, വ്യാജ സിം കാർഡ്, തുടങ്ങി നിരവധി കേസുകളിൽ ഇവർ പ്രതികളാണെന്നാണ് വിവരം. സംഭവത്തിന് പിന്നാലെ ഓയോ റൂംസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments