തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങൾക്ക് മറുപടി പറയുന്നില്ലെന്ന് വ്യക്തമാക്കി സിപിഎം. പ്രതികരിക്കാൻ താൽപര്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. ഇടതുനേതാക്കൾക്കെതിരായ സ്വപ്‌നയുടെ ആരോപണങ്ങൾക്ക് പിന്നിൽ പ്രതിപക്ഷമുണ്ടെന്നും എംവി ഗോവിന്ദൻ വാദിച്ചു.
തുടർച്ചയായി വ്യാജപ്രചാരണം നടത്തുകയാണ് സ്വപ്‌ന. അതിന് പ്രതിപക്ഷത്തിന്റെ പിന്തുണയുണ്ട്. സിപിഎം നേതാക്കളെ അന്നും ഇന്നും സംശയമില്ല, അതിനാൽ ആരോപണങ്ങളെക്കുറിച്ച് അവരോട് ചോദിക്കേണ്ട കാര്യമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ഒരു ഗുരുതര ആരോപണങ്ങളും സ്വപ്‌ന ഉന്നയിച്ചിട്ടില്ല. അവർ പറഞ്ഞതിൽ മറുപടി പറയേണ്ട ഉത്തരവാദിത്വം സിപിഎമ്മിനില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
ജനംടിവിക്ക് നൽകിയ അഭിമുഖത്തിലും പുതിയതായി പുറത്തിറക്കിയ പുസ്തകത്തിലും നിരവധി ആരോപണങ്ങളായിരുന്നു സ്വപ്‌ന സിപിഎം നേതാക്കൾക്കെതിരെ ഉന്നയിച്ചത്. വിശന്നുവലഞ്ഞ തെരുവുനായകളെ പോലെയായിരുന്നു തന്റെ സമീപം മന്ത്രിമാർ പെരുമാറിയിരുന്നത്. ഫോണിലൂടെ പോലും അശ്ലീല ശബ്ദങ്ങളുണ്ടാക്കി ലൈംഗിക ദാരിദ്ര്യം തീർക്കാൻ ശ്രമിച്ച കടകംപള്ളിക്ക് മന്ത്രിയാകാനും, എംഎൽഎ ആകാനും എന്ത് യോഗ്യതയാണ് ഉള്ളതെന്നും സ്വപ്ന ചോദിച്ചിരുന്നു. മുൻ മന്ത്രി തോമസ് ഐസക്കിനെതിരെയും സ്പീക്കറായിരുന്ന ശ്രീരാമകൃഷ്ണനെതിരെയും സമാനമായ ആരോപണങ്ങളായിരുന്നു സ്വപ്‌ന ഉന്നയിച്ചത്. ഇക്കാര്യത്തിലാണ് മറുപടി പറയാനില്ലെന്ന് സിപിഎം വ്യക്തമാക്കിയത്.
Comments