കണ്ണൂർ : പാനൂരിൽ പ്രണയപ്പകയെ തുടർന്ന് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. വിഷ്ണുപ്രിയയ്‌ക്ക് പിന്നാലെ യുവതിയുടെ സുഹൃത്തിനെയും കൊല്ലാൻ ശ്യാംജിത്ത് പദ്ധതിയിട്ടിരുന്നു എന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. പൊന്നാനി സ്വദേശിയായ സുഹൃത്തുമായി പ്രണയത്തിലാണെന്ന് സംശയിച്ചാണ് കൊലയ്‌ക്ക് പദ്ധതിയിട്ടത്.
മലയാളത്തിലെ സീരിയൽ കില്ലറുടെ സിനിമ കണ്ടശേഷമാണ് കൊലപാതകം എന്ന ആശയം മനസിൽ ഉദിച്ചത് എന്ന് ശ്യാംജിത്ത് പോലീസിന് മൊഴി നൽകി. സിനിമയിലെ ദൃശ്യങ്ങൾ കണ്ടാണ് കത്തി സ്വയം ഉണ്ടാക്കിയത്. രണ്ട് വശങ്ങൾ മൂർച്ഛയുള്ള കത്തിയാണ് യുവാവ് ഇതിനായി നിർമ്മിച്ചത്. വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ ശേഷം ഇയാൾ യുവാവിനെയും കൊല്ലാൻ തീരുമാനിച്ചിരുന്നു.
വിഷ്ണുപ്രിയയെ കൊലപ്പെടുത്താൻ വീട്ടിലെത്തുമ്പോൾ യുവതി പൊന്നാനി സ്വദേശിയുമായി വീഡിയോ കോളിലായിരുന്നു. യുവതിയെ തലയ്‌ക്കടിച്ച് വീഴ്‌ത്തുന്നത് സുഹൃത്തായ യുവാവ് വീഡിയോ കോളിലൂടെ കണ്ടിരുന്നു. വിഷ്ണുപ്രിയയെ പ്രതി അപായപ്പെടുത്തിയെന്ന് പോലീസിനോട് പറഞ്ഞത് ഈ സുഹൃത്ത് തന്നെയാണ്. സുഹൃത്തിന്റെ മൊഴിയും വാട്‌സ്ആപ്പ് കോൾ വീഡിയോ റെക്കോർഡുമാണ് കേസിൽ നിർണായകമായത്.
അതേസമയം ഇന്ന് പ്രതിയുമായി തെളിവെടുപ്പ് നടത്തിയിരുന്നു. കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തിയും ചുറ്റികയും മറ്റ് ആയുധങ്ങളും ബാഗിലാക്കിയ നിലയിൽ കുളത്തിൽ നിന്ന് കണ്ടെത്തി. എന്നാൽ തെളിവെടുപ്പ് സമയത്തുടനീളം നിർവികാരനായാണ് പ്രതി നിന്നത്. ഇടയ്‌ക്കിടെ പുഞ്ചിരിക്കുന്നുമുണ്ടായിരുന്നു.
Comments