തിരുവനന്തപുരം: വിസി വിഷയത്തിൽ പ്രതികരണവുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. സർവകലാശാലകളെ പ്രതിസന്ധിയിലാക്കുന്ന തരത്തിലുള്ള കല്പന പുറപ്പെടുവിച്ച് ഭീഷണിപ്പെടുത്തുന്നുവെന്നും ഫ്യൂഡൽ ഭൂതകാലത്തിൽ അഭിരമിക്കുന്നുവെന്നും മന്ത്രി കുറ്റപ്പെടുത്തി.
സർവകലാശാലകളെ ഇകഴ്ത്തുകയും നാടിനെ അപമാനിക്കുകയുമാണ് ഗവർണർ ചെയ്യുന്നത്. ആർ എസ് എസ് ന്റെ വക്താക്കളെ ഉന്നത വിദ്യാഭ്യത്തിന്റെ തലപ്പത്ത് ഇരുത്തി ഫ്യൂഡൽ അധികാര വാഴ്ച നടത്തുന്നു.ഗവർണർ ആർഎസ്എസിനോട് കൂടിയാലോചിച്ച് കൊണ്ടാണ് കേരളത്തിൽ എന്തൊക്കെ ചെയ്യണമെന്ന് തീരുമാനം എടുക്കുന്നതെന്ന് മന്ത്രി വിമർശിച്ചു.
അമിതാധികാര പ്രവണതകളെ മുറിച്ചുകടന്ന ചരിത്രമാണ് കേരളത്തിനുള്ളതെന്ന് ഗവർണർ ശ്രദ്ധിച്ചു കാണില്ലെന്ന് മന്ത്രി പറഞ്ഞു. വൈരാഗ്യബുദ്ധിയോടെയാണ് പെരുമാറുന്നത്. ചാൻസിലർ നടത്തിയ കടും കൈയ്യിൽ നിന്നും പിന്തിരിയണമെന്ന് അഭ്യർത്ഥിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.
ടെക്നിക്കൽ യൂണിവേഴ്സിറ്റിയിലെ സുപ്രീം കോടതി വിധിയിൽ പുനപരിശോധന വരുന്നത് വരെ അ സ്ഥാനം വെറുതേ ആകും.അതുകൊണ്ടാണ് കത്ത് നൽകിയത്.ആരോഗ്യ സർവകലാശല വി സി നിയമനം പരിശോധിച്ചതിന് ശേഷം തീരുമാനമെന്ന് ആർ ബിന്ദു കൂട്ടിച്ചേർത്തു.
സർക്കാർ ഇതുവരെ വളരെ സംയമനം പാലിച്ചും മിതത്വം പാലിച്ചുമാണ് പെരുമാറിയിട്ടുള്ളത്. ഗവർണർ പദവിയോടുള്ള എല്ലാ ആദരവും ഉൾക്കൊണ്ടു കൊണ്ടാണ് സംസാരിച്ചിട്ടുള്ളത്. പക്ഷേ നിരന്തരം നാടിനെ അപമാനിക്കുന്ന തരത്തിൽ പ്രസ്താവനകൾ ആവർത്തിക്കുകയാണ്, മന്ത്രിമാരെ സ്ഥാനഭ്രഷ്ടരാക്കുമെന്ന് വരെ ഭീഷണിപ്പെടുത്തി. തങ്ങളാരും മന്ത്രിസ്ഥാനം കകണ്ടല്ല രാഷ്ട്രീയത്തിലിറങ്ങിയതെന്നും ജനങ്ങൾ തിരഞ്ഞെടുത്ത് അയച്ചതാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം ഗവർണർ വിസിമാർക്ക് നൽകിയ സമയം അവസാനിച്ചിരിക്കുകയാണ്. ഒരു വിസി പോലും ഇതു വരെ രാജി സമർപ്പിച്ചിട്ടില്ല. സംഭവത്തിൽ വിസിമാർ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുകയാണ്. അവധി ദിവസമായ ഇന്ന് ഹൈക്കോടതി പ്രത്യേക സിറ്റിംഗ് നടത്തി ഹർജി പരിഗണിക്കുമെന്നാണ് റിപ്പോർട്ടുകൾ.
Comments