ഭരണത്തുടർച്ച നേടിയ പിണറായി വിജയൻ മന്ത്രിസഭയിൽ നിന്നും ഒഴിവാക്കപ്പെട്ട സിപിഎം നേതാക്കളാണ് തോമസ് ഐസക്കും കടകംപള്ളി സുരേന്ദ്രനും. സ്പീക്കറായിരുന്ന പി ശ്രീരാമകൃഷ്ണനും രണ്ടാം വരവിൽ ഒഴിവാക്കപ്പെട്ടു. ഇവർ ഒഴിവാക്കപ്പെടാനുള്ള കാരണമായി പകുതി തമാശയായും പകുതി കാര്യമായും ചൂണ്ടിക്കാണിക്കപ്പെടുന്ന വിഷയമാണ്, സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട് ഇവർക്കുണ്ടായി എന്ന് പറയപ്പെടുന്ന ചില ചാഞ്ചല്യങ്ങൾ. ഇക്കാര്യത്തിൽ ഏറെക്കുറേ വ്യക്തത വരുത്തുന്നതാണ് കഴിഞ്ഞ ദിവസം ജനം ടിവി ഉൾപ്പെടെയുള്ള പ്രമുഖ മാദ്ധ്യമങ്ങൾക്ക് സ്വപ്ന നൽകിയ അഭിമുഖം.
നവോത്ഥാന മൂല്യങ്ങൾ ഉയർത്തി പിടിച്ചു കൊണ്ട് വനിതാ മതിൽ പടുത്തുയർത്തുകയും, സ്ത്രീ സ്വാതന്ത്ര്യത്തിനും സുരക്ഷയ്‌ക്കുമായി രാത്രി ഓട്ടം സംഘടിപ്പിക്കുകയും ചെയ്യുന്ന സിപിഎമ്മിന്റെ പരിണിതപ്രജ്ഞർ എന്ന് വിശേഷണമുള്ള നേതാക്കൾ സ്വപ്ന സുരേഷ് എന്ന സ്ത്രീയോട് നടത്തിയ കാമചാപല്യങ്ങളുടെയും ലൈംഗിക ദാരിദ്ര്യത്തിന്റെ പ്രകടനങ്ങളുടെയും കഥ, കേരളക്കരയിലെ മയിൽക്കുറ്റികളെ പോലും നാണിപ്പിക്കുന്നതാണ്.
മുൻ മന്ത്രിസഭയിൽ ദേവസ്വം വകുപ്പ് കൈകാര്യം ചെയ്തിരുന്ന കടകംപള്ളി സുരേന്ദ്രൻ തന്നെ ഹോട്ടൽ മുറിയിലേക്ക് വിളിപ്പിച്ചു എന്നാണ് സ്വപ്ന സുരേഷ് പറയുന്നത്. എം എൽ എയോ മന്ത്രിയോ ആയിരിക്കാൻ യോഗ്യതയില്ലാത്ത ആളാണ് കടകംപള്ളി. ഒരു രാഷ്‌ട്രീയക്കാരനാകാൻ പോലും അർഹതയില്ലാത്ത ലൈംഗിക അരാജകവാദി. സ്ത്രീകളുള്ള വീട്ടിൽ അയാളെ കയറ്റാൻ കൊള്ളില്ല. തരം കിട്ടിയപ്പോൾ തന്നെ മുറിയിലേക്ക് ക്ഷണിക്കുകയും, ഫോണിലൂടെ അശ്ലീല ശബ്ദങ്ങൾ പുറപ്പെടുവിക്കുകയും ചെയ്ത വഷളൻ. കോളേജ് പിള്ളേരെ പോലും നാണിപ്പിക്കുന്ന തരത്തിൽ ഫോണിലൂടെ അശ്ലീല സന്ദേശങ്ങൾ അയച്ചയാളാണ് കടകംപള്ളി എന്നാണ് സ്വപ്ന പറയുന്നത്.
സ്വയം പ്രഖ്യാപിത ബുദ്ധിജീവിയായ തോമസ് ഐസക്ക്, ഇംഗിതം അറിയിച്ചത് പക്ഷേ മാന്യമായിട്ടായിരുന്നു. മൂന്നാർ സുന്ദരമായ സ്ഥലമാണെന്ന് പറയുകയും മൂന്നാറിലേക്ക് ഇൻഡയറക്ടായി ക്ഷണിക്കുകയും ചെയ്തു. സൂചനകളിലൂടെ കാര്യങ്ങൾ അവതരിപ്പിക്കുന്ന ശൈലിയാണ് ഐസക്ക് അവലംബിച്ചത്. ഞങ്ങൾ ബുദ്ധിജീവികൾ അങ്ങനെയാണ്. സാധാരണക്കാർക്ക് ഞരമ്പ് രോഗം എന്ന ഏനക്കേട് വരുമ്പോൾ ഞങ്ങൾക്ക് വരുന്നത് നാഡീകോശ സ്തംഭന ശാന്ത പുനർ സ്തംഭന പുനർ ശാന്ത വെപ്രാള സിൻഡ്രോം ആണ്.
മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ആകട്ടെ കോളേജ് വിദ്യാർത്ഥിയെ പോലെ ആയിരുന്നു തന്നോട് പെരുമാറിയത് എന്നാണ് സ്വപ്ന പറയുന്നത്. ഔദ്യോഗിക വസതിയിലെ മദ്യസൽക്കാരത്തിനിടെ വഴിവിട്ട് പെരുമാറുകയും ആരുമില്ലാത്തപ്പോൾ രഹസ്യമായി ഔദ്യോഗിക വസതിയിൽ എത്താൻ ആവശ്യപ്പെടുകയും ചെയ്തു. വഴിവിട്ട് പെരുമാറിയത് ഒരു കൈയ്യബദ്ധമായി ന്യായീകരിക്കാം. എന്നാൽ, ആരുമില്ലാത്തപ്പോൾ രഹസ്യമായി ഔദ്യോഗിക വസതിയിൽ എത്താൻ ആവശ്യപ്പെട്ടത് കുത്തക മുതലാളിത്ത ബൂർഷ്വായിസത്തിനെതിരായ പോരാട്ടത്തെ കുറിച്ച് ട്യൂഷൻ എടുക്കാനായിരുന്നു. അല്ലേലും സഖാവ് ശ്രീരാമകൃഷ്ണൻ അങ്ങനെ ഉള്ള ആളൊന്നുമല്ല. ആ മുഖത്തേക്കൊന്ന് നോക്കണം. എന്തൊരു തേജസ്സാണ്. എന്തൊരു നിഷ്കളങ്ക ഭാവമാണ്..!
ശിവശങ്കര ലീലകളെ കുറിച്ച് തന്റെ പുസ്തകമായ ചതിയുടെ പത്മവ്യൂഹത്തിൽ സ്വപ്ന വിശദീകരിക്കുന്നുണ്ട്. ആ അദ്ധ്യായം വായിച്ചാൽ നമ്മുടെ മനസ്സിൽ വരുന്നത്, ഹാപ്പി ഹസ്ബൻഡ്സ് എന്ന സിനിമയിൽ മണിയൻപിള്ള രാജു അവതരിപ്പിച്ച കഥാപാത്രത്തെയാണ്. തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനിടയിൽ മാനസിക സമ്മർദ്ദം ലഘൂകരിക്കാൻ വേണ്ടിയാണ് താൻ സ്വപ്നയുടെ ഫ്ലാറ്റിൽ പുലർച്ചയോടെ എത്തിയിരുന്നത് എന്ന്, സ്വർണ്ണക്കടത്തിൽ അന്വേഷണം ആരംഭിച്ച ആദ്യകാലങ്ങളിൽ തന്നെ ശിവശങ്കർ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിട്ടുള്ളതാണ്. മന്ത്രിമാരുടെ ചെയ്തികളുമായി തട്ടിച്ച് നോക്കുമ്പോൾ, ശിവശങ്കരൻ താരതമ്യേന നിഷ്കളങ്കനാണ്.
നരൻ സിനിമയിലെ ഭീമൻ രഘുവിന്റെ കീരി പറയുന്ന പോലെ, “ചെറിയ നമ്പ്യാരുടെ കൊല വേണ്ടെങ്കിൽ എടുക്കേണ്ട, പക്ഷേ കിഴങ്ങ് എന്റെയാ..“
ഇതൊക്കെയാണെങ്കിലും, അഭിമുഖത്തിൽ സ്വപ്ന കേരളീയ സമൂഹത്തോട് ചോദിക്കുന്ന കാതലായ ചില ചോദ്യങ്ങളുണ്ട്. ഇത്രയും നിർണ്ണായകമായ പദവിയിൽ ഇരുന്ന തന്നോട് ഇത്തരത്തിൽ അശ്ലീലം നിറഞ്ഞ സമീപനമാണ് ഇവർ പ്രകടിപ്പിച്ചതെങ്കിൽ, ഇവരുടെ അടുത്ത് പ്രശ്നങ്ങളുമായി എത്തുന്ന സാധാരണക്കാരോട് ഇവർ എങ്ങനെ ആയിരുന്നിരിക്കുമെന്ന് ഊഹിക്കാമല്ലോ? നിസ്സഹായരായ സ്ത്രീകളെ ഒറ്റയ്‌ക്ക് കിട്ടിയാൽ വിശന്നു വലഞ്ഞ തെരുവുനായ്‌ക്കളെ പോലെ പെരുമാറുന്ന ഈ മന്ത്രിമാരുടെ അടുത്ത് എന്തെങ്കിലും ആവശ്യങ്ങൾക്കായി മാതാപിതാക്കൾ എന്ത് ഉറപ്പിന്മേൽ പെണ്മക്കളെ കൊണ്ട് പോകും?
കേരളക്കരയിലെ ഓരോ മാതാപിതാക്കളും തങ്ങളോട് സ്വയം ഈ ചോദ്യങ്ങൾ ചോദിക്കണം. എന്നിട്ട് സാമൂഹിക മാദ്ധ്യമങ്ങളിൽ പോയി ആവേശകരമായ പോസ്റ്റുകളും ഇട്ട്, ചായക്കടകളിൽ ധർമ്മരോഷവും പ്രകടിപ്പിച്ച്, വാതിൽപ്പടി പെൻഷനും കൈപ്പറ്റി, ഓണത്തിന് കിറ്റും വാങ്ങി തിന്ന് ഏമ്പക്കവും വിട്ട്, അടുത്ത് തിരഞ്ഞെടുപ്പിൽ വീട്ടിലെ വൃദ്ധരെ ലോക്കൽ സഖാക്കളുടെ സാന്നിദ്ധ്യത്തിൽ പോസ്റ്റൽ വോട്ടും ചെയ്യിച്ചിട്ട് പോയി ബാലറ്റിൽ പ്രബുദ്ധത തെളിയിക്കണം. ശേഷം ‘നന്മയുള്ള ലോകമേ, ആഹാ പിണറായി എത്ര കുലീനൻ..‘ തുടങ്ങിയ സൂക്തങ്ങളും ഉരുവിടാവുന്നതാണ്.
Comments