സൈനികർക്ക് ഏറെ ആത്മവിശ്വാസം നൽകി അവരെ ചേർത്ത് നിർത്തുന്ന ഒരു ഭരണാധികാരി. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രമെടുത്താൽ ആ പട്ടികയിൽ ഏറ്റവും മുൻപിൽ നിൽക്കുന്നത് ഇപ്പോഴത്തെ പ്രധാനമന്ത്രിയായ നരേന്ദ്രമോദിയാണ്. ഓരോ വിശേഷ അവസരങ്ങളിലും രാജ്യസുരക്ഷയിലും പുരോഗതിയിലും സൈനികർ വഹിക്കുന്ന പങ്കിനെക്കുറിച്ച് അദ്ദേഹം ഓർമ്മിപ്പിക്കും. സൈനികസേവനം കേവലം ഒരു ജോലിയായി മാത്രം കണ്ടിരുന്ന ജനങ്ങൾ ഇന്ന് അവരെ രാജ്യത്തിന്റെ കാവലാളായും രക്ഷകരായും ഒക്കെ കാണാൻ തുടങ്ങിയതിന് പിന്നിലും പ്രധാനമന്ത്രിയുടെ ഈ ഓർമ്മപ്പെടുത്തലുകൾക്ക് വലിയ പങ്കുണ്ട്.
അധികാരമേറ്റതിന് പിന്നാലെ ഓരോ ദീപാവലിയും അതിർത്തിയിലെ സൈനികർക്കൊപ്പമാകുമെന്ന് പ്രഖ്യാപിച്ച നരേന്ദ്രമോദി ഇക്കുറിയും അതിന് മാറ്റം വരുത്തിയില്ല. പാക് പട്ടാളത്തെ ഇന്ത്യൻ സൈന്യത്തിന്റെ യുദ്ധവീര്യത്തിന്റെ ചൂടും ചൂരും അറിയിച്ച വീരഭൂമിയായ കാർഗിലിലാണ് ഇക്കുറി പ്രധാനമന്ത്രി സൈനികർക്കൊപ്പം ചേർന്നത്. 1999ലെ കാർഗിൽ യുദ്ധത്തിൽ വീരചരമമടഞ്ഞ സൈനികരുടെ സ്മരണയ്‌ക്കായി കാർഗിൽ യുദ്ധ സ്മാരകത്തിൽ പ്രധാനമന്ത്രി പുഷ്പചക്രവും അർപ്പിച്ചു.
തിന്മയ്‌ക്ക് മേലുള്ള നന്മയുടെ വിജയമാണ് ദീപാവലി നൽകുന്ന സന്ദേശം. എല്ലാ ദീപാവലി ദിനത്തിലും സൈന്യത്തോടൊപ്പം പങ്കുചേരുന്ന പ്രധാനമന്ത്രി തിന്മയെ ഉന്മൂലനം ചെയ്യാനുള്ള ശക്തിയാണ് നമ്മുടെ സൈനികർക്ക് പകർന്നു നൽകുന്നത്. ഇത് ഏത് ശത്രുവിനെയും സധൈര്യം നേരിടാൻ നമ്മുടെ സൈന്യത്തിന് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.
2014 മുതൽ പ്രധാനമന്ത്രിയുടെ ഓരോ ദീപാവലി ദിനവും രാജ്യത്തെ സൈനികർക്കൊപ്പമാണ്. സിയാച്ചിനിലെ സൈനികർക്കൊപ്പമായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ദീപാവലി. തുടർന്നുള്ള വർഷങ്ങളിലും അദ്ദേഹം ഈ പതിവ് തെറ്റിച്ചില്ല. കഴിഞ്ഞ വർഷം നൗഷേരയിലായിരുന്നു അദ്ദേഹത്തിന്റെ ദീപാവലി ആഘോഷം.
ഇക്കുറി കാർഗിൽ തിരഞ്ഞെടുത്തതിലും സൈനികർക്ക് വലിയ സന്ദേശവും പിന്തുണയുമാണ് അദ്ദേഹം നൽകുന്നത്. അതിർത്തിയിൽ നിങ്ങൾ കാവലുളളതുകൊണ്ടാണ് രാജ്യത്തെ പൗരൻമാർക്ക് സുഖമായി ഉറങ്ങാൻ കഴിയുന്നതെന്ന് അദ്ദേഹം ഒരിക്കൽകൂടി ആവർത്തിച്ചു. സൈനികരുടെ കലാപരിപാടികളിൽ പങ്കുചേരുന്ന പ്രധാനമന്ത്രിയുടെ ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാദ്ധ്യമങ്ങൾ കീഴടക്കിക്കഴിഞ്ഞു.
യുക്രെയ്ൻ യുദ്ധസമയത്ത് അവിടെ കുടുങ്ങിയ ഇന്ത്യക്കാർക്ക് രക്ഷയൊരുക്കിയത് ത്രിവർണപതാകയായിരുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തിന് അകത്തും പുറത്തും ശത്രുക്കൾക്ക് മുൻപിൽ തലയുയർത്തി നിൽക്കുന്നതുകൊണ്ടാണ് അതിന് സാധിക്കുന്നതെന്ന പ്രധാനമന്ത്രിയുടെ വാക്കുകൾ സൈനിക കരുത്തിലെ ഇന്ത്യയുടെ ശക്തി കൂടി അടയാളപ്പെടുത്തുന്നതായിരുന്നു
Comments