തിരുവനന്തപുരം: പിപ്പിടി പ്രയോഗം ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പിപ്പിടിയുമായി വന്നാൽ ഭയപ്പെട്ട് പിന്മാറില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.
ഉന്നത വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി സംസ്ഥാന സർക്കാർ ശ്രമിക്കുമ്പോൾ അതിന് തടയിടാൻ ശ്രമിക്കുന്നവരുണ്ട്. അത്തരം ശ്രമങ്ങൾ കണ്ടാൽ ഭയന്ന് പിന്മാറുകയോ തിരിഞ്ഞോടുകയോ ചെയ്യില്ല. മതനിരപേക്ഷ ജനാധിപത്യ വിദ്യാഭ്യാസ ബദലിനെ അസഹിഷ്ണുതയോടെ കാണുന്നവർ പലവിധ പിപ്പിടി വിദ്യകളുമായി കടന്നുവരും. എന്നാൽ നവീകരണവുമായി സർക്കാർ മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്യാമ്പസുകളെ വർഗീയവത്കരിച്ച് ഭിന്നിപ്പിക്കാനാണ് ചിലരുടെ ശ്രമമെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് ചേർന്ന ഉന്നത വിദ്യാഭ്യാസ സെമിനാറിൽ മുഖ്യമന്ത്രി പ്രതികരിച്ചു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ പിപ്പിടി പ്രയോഗത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പരിഹസിച്ചിരുന്നു. ചെപ്പടി വിദ്യയുമായി വന്നാൽ നിയന്ത്രിക്കാൻ പിപ്പിടി വിദ്യ വേണ്ടിവരുമെന്നായിരുന്നു ഗവർണറുടെ പരിഹാസം. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി വീണ്ടും പിപ്പിടി പരാമർശവുമായി എത്തിയിരിക്കുന്നത്.
അതേസമയം വിസിമാരുടെ രാജി ആവശ്യപ്പെട്ട ഗവർണറുടെ നീക്കത്തിന് പിന്നിൽ മറ്റ് താൽപര്യങ്ങളാണെന്ന് കണ്ണൂർ വിസി ഗോപിനാഥ് രവീന്ദ്രൻ ആരോപിച്ചു. നിയമവിദഗ്ധരുമായി ആലോചിച്ച് ഗവർണർക്ക് ഇക്കാര്യത്തിൽ വിശദമായ മറുപടി നൽകാനാണ് വിസിമാരുടെ നീക്കം. സുപ്രീം കോടതി വിധി ഇവിടെ ബാധകമല്ലെന്ന് സ്ഥാപിക്കലാണ് ഓരോ വിസിമാർക്ക് മുമ്പിലുള്ള വെല്ലുവിളി. ഇതിനായി രാജ്യത്തെ പ്രമുഖ അഭിഭാഷകരുമായി കൂടിയാലോചന നടത്തുകയാണ് വിസിമാർ.
Comments