കൊച്ചി:പാതയോരങ്ങളിലെ അനധികൃത ഫ്ളക്സ് ബോർഡുകളും കൊടിമരങ്ങളും നീക്കം ചെയ്യുന്നതിൽ നടപടി വൈകിപ്പിച്ച് സംസ്ഥാന സർക്കാർ.തദ്ദേശസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് സ്ക്വാഡ് രൂപീകരിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കുന്നതിലും വീഴ്ച്ച സംഭവിച്ചു.
കോടതി ഉത്തരവിന്മേൽ വകുപ്പു തല നടപടി ഇതുവരെ സ്വീകരിച്ചിട്ടില്ല.
പാതയോരങ്ങളിലെ അനധികൃതഫ്ളക്സ് ബോർഡുകളും കൊടിതോരണങ്ങളും നീക്കം ചെയ്യാൻ ഹൈക്കോടതി നിരവധി തവണ ഇടക്കാല ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നെങ്കിലും സർക്കാർ മുഖം തിരിക്കുകയാണ്. കോടതി ഉത്തരവുകൾ നടപ്പിലാക്കാത്തതിൽ സർക്കാരിനെതിരെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ രൂക്ഷ വിമർശനവും നടത്തിയിരുന്നു. അനധികൃത ബോർഡുകളും കൊടിതോരണങ്ങളും നീക്കം ചെയ്യാൻ തദ്ദേശസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് സ്ക്വാഡ് രൂപീകരിക്കാനായിരുന്നു ഹൈക്കോടതിയുടെ ഒടുവിലത്തെ ഇടക്കാല ഉത്തരവ്. ഈ ഉത്തരവിന്മേലും ഒരാഴ്ച ആയിട്ടും സർക്കാരിന്റെ ഭാഗത്തു നിന്നും നടപടി ആരംഭിച്ചിട്ടില്ല.
തദ്ദേശസ്ഥാപനങ്ങൾ കൂടാതെ ജില്ലാതലത്തിലും സ്ക്വാഡ് വേണമെന്നാണ് കോടതി നിർദ്ദേശം.തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും ,ജില്ലാ തലങ്ങളിൽ ദേശീയ പാതാ അതോറിറ്റിയുടെ ഉദ്യോഗസ്ഥനും സ്ക്വാഡിലുണ്ടാകണം.കോടതി നിർദേശത്തിന്റെ പശ്ചാത്തലത്തിൽ സ്ക്വാഡ് രൂപീകരണം സംബന്ധിച്ച് വകുപ്പ് തല ഉത്തരവ് പുറപ്പെടുവിക്കേണ്ടതാണ്.
അനധികൃത ബോർഡുകളിൽ പലതും രാഷ്ട്രീയ പാർട്ടികളുടേത് ആയതിനാലാണ് നടപടി സ്വീകരിക്കാൻ സർക്കാർ വൈകുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.പാതയോരങ്ങളിലെ അനധികൃത ബോർഡുകൾ നീക്കം ചെയ്യാൻ പോലീസ് ഭയപ്പെടുന്നുവെന്ന് ഹൈക്കോടതിയും നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു
Comments