ന്യൂഡൽഹി: ഹിജാബ് ധരിച്ച സ്ത്രീ ഒരിക്കൽ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന പ്രസ്താവന വീണ്ടും ആവർത്തിച്ച ഒവൈസിക്കെതിരെ രൂക്ഷ വിമർശനം. പൊതുറാലികളിൽ പങ്കെടുക്കുന്ന എഐഎംഐഎം അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസി നിരന്തരമായി ആവർത്തിക്കുന്ന പ്രസ്താവനയ്ക്കെതിരെയാണ് വിമർശനമുയർന്നിരിക്കുന്നത്.
ഒരിക്കൽ ഹിജാബ് ധരിച്ച പെണ്ണ് ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലെത്തണമെന്നാണ് തന്റെ സ്വപ്നമെന്നായിരുന്നു മാദ്ധ്യമങ്ങളെ കണ്ട ഒവൈസി പ്രതികരിച്ചത്. എന്നാൽ ദാനധർമ്മങ്ങൾ ആരംഭിക്കേണ്ടത് സ്വന്തം വീട്ടിൽ നിന്നാണെന്ന് ബിജെപി ഇതിന് മറുപടി നൽകി. ഈ ആഗ്രഹം പൂർത്തീകരിക്കുന്നതിന്റെ ആദ്യ ചുവടുവെപ്പായി ഹൈദരാബാദ് ലോക്സഭാ സീറ്റിൽ നിന്നും ഒവൈസി മാറി നിന്ന് സയ്യിദ ഫലക്കിന് സീറ്റ് നൽകണമെന്നും ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ ട്വിറ്ററിലൂടെ പ്രതികരിച്ചു.
”ഹിജാബ് ധരിച്ച ഒരു സ്ത്രീയെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി കാണാൻ അസദുദ്ദീൻ ഒവൈസിക്ക് ആഗ്രഹമുണ്ട്. അതിന് വേണ്ടി ഒവൈസിക്ക് ചെയ്യാൻ കഴിയുന്നത് ഇതാണ്. അന്താരാഷ്ട്ര കായികതാരവും ഹിജാബ് ധരിച്ച സ്ത്രീയും എഐഎംഐഎം അംഗവുമായ സയ്യിദ ഫലകിന് ഹൈദരാബാദ് ലോക്സഭാ സീറ്റ് നൽകി ഒവൈസി മാറിനിൽക്കൂ.. എംപിയാകുക എന്നതാണ് പ്രധാനമന്ത്രിയാകുന്നതിനുള്ള ആദ്യ ചുവടുവെപ്പ്. ജീവകാരുണ്യ പ്രവർത്തനങ്ങൾ ആരംഭിക്കേണ്ടത് സ്വന്തം വീട്ടിൽ നിന്നാണെന്ന് ഓർക്കുക.” അമിത് മാളവ്യ ട്വീറ്റ് ചെയ്തു.
ബിജെപി നേതാവ് ഷെഹ്സാദ് പൂനവല്ലെയും ഒവൈസിയെ പരിഹസിച്ചു. ”ഹിജാബ് ധരിച്ച ഒരു പെൺകുട്ടി ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് ഒവൈസി ജി പ്രതീക്ഷിക്കുന്നു! ശരി, ഭരണഘടന ആരെയും ഇതിന് വിലക്കുന്നില്ല. പക്ഷേ ഹിജാബ് ധരിച്ച ഒരു പെൺകുട്ടിക്ക് എപ്പോഴാണ് എഐഎംഐഎം പ്രസിഡന്റാകാൻ കഴിയുകയെന്ന് പറയുമോ? നമുക്ക് അതിൽ നിന്ന് ആരംഭിക്കാം.?” ഷെഹ്സാദ് പൂനവല്ലെ ട്വീറ്റ് ചെയ്തു.
സ്വന്തം വീട്ടിലും പാർട്ടിയിലും സ്ത്രീകൾക്ക് വേണ്ടി വഴിമാറി നൽകാത്ത ആളുകളാണ് അവരെ പ്രധാനമന്ത്രിയാക്കാൻ കൊതിക്കുന്നതെന്ന് സമൂഹമാദ്ധ്യമങ്ങളിലും വിമർശനം ഉയർന്നു. നേരത്തെയും ഇത്തരം വിമർശനങ്ങൾ എഐഎംഐഎം അദ്ധ്യക്ഷനെതിരെ ഉയർന്നിട്ടുണ്ടെങ്കിലും മറുപടി നൽകാൻ ഒവൈസി തയ്യാറായിട്ടില്ല.
Comments