തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരെ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിൽ വൻ പ്രതിഷേധം. കടലിലൂടെ വള്ളങ്ങളിലെത്തിയ മത്സ്യത്തൊഴിലാളികൾ പ്രതിഷേധ സൂചകമായി വള്ളങ്ങൾ കത്തിച്ചു. പ്രതിഷേധത്തിന്റെ നൂറാം ദിവസമായ ഇന്ന് കരയിലും കടലിലും ഒരേ സമയത്താണ് സമരം സംഘടിപ്പിച്ചത്. മാദ്ധ്യമ പ്രവർത്തകർക്ക് നേരെയും കയ്യേറ്റം നടന്നു. സമരം റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമ പ്രവർത്തകരെയാണ് സമരസമതി പ്രവർത്തകർ കയ്യേറ്റം ചെയ്തത്. പ്രതിഷേധക്കാർ ക്യാമറ അടക്കമുള്ള ഉപകരണങ്ങളും നശിപ്പിച്ചു.
മുല്ലൂർ കവാടം, വിഴിഞ്ഞം കവാടം, മുതലപ്പൊഴി എന്നിവിടങ്ങളിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. മുല്ലൂരിലെ പ്രധാന കവാടത്തിന്റെ പൂട്ട് തകർത്ത സമരക്കാർ പദ്ധതി പ്രദേശത്തേയ്ക്ക് കടക്കുകയായിരുന്നു. രാവിലെ 8.30 മുതൽ ഓരോ ഇടവകകളിൽ നിന്നും ബൈക്കുകളിലും ഓട്ടോകളിലുമാണ് പ്രതിഷേധക്കാർ മുല്ലൂരിലെ സമരപന്തലിലെത്തിയത്.
ഏഴ് ആവശ്യങ്ങൾ ഉന്നയിച്ചാണ് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലുള്ള സമരസമിതി ജൂലൈ 30 മുതൽ സമരം ചെയ്യുന്നത്. തുറമുഖ നിർമ്മാണം നിർത്തിവെച്ച് തീരശോഷണത്തെക്കുറിച്ച് പഠിക്കണമെന്ന ആവശ്യമൊഴികെ മറ്റ് ആറ് ആവശ്യങ്ങൾ അംഗീകരിച്ചിരുന്നു. പഠനം നടത്തണമെന്ന ആവശ്യം ശക്തമാക്കുകയാണ് പ്രതിഷേധക്കാർ.
Comments