പാലക്കാട്: നിരോധിത തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ.റൗഫ് പിടിയിൽ. പാലക്കാട് പട്ടാമ്പി കരിമ്പുള്ളിയിലെ വീട്ടിൽ നിന്നാണ് എൻഐഎ സംഘം റൗഫിനെ പിടികൂടിയത്. എൻഐഎ സംഘം വീട് വളഞ്ഞാണ് റൗഫിനെ പിടികൂടിയത്. പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു. മൂന്നാഴ്ച മുൻപാണ് രാജ്യത്ത് പോപ്പുലർ ഫ്രണ്ടിന് നിരോധനം ഏർപ്പെടുത്തിയത്. ഇന്നലെ ഇയാൾ വീട്ടിലെത്തിയതായി വിവരം ലഭിച്ചതിന് പിന്നാലെയാണ് എൻ ഐ എ സംഘം വീട് വളഞ്ഞ് റൗഫിനെ അറസ്റ്റ് ചെയ്തത്.
രാത്രി പന്ത്രണ്ടേമുക്കാലോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തമിഴ്‌നാട്ടിലും കർണാടകയിലുമായി ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇയാളുടെ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ഉൾപ്പെടെ ഉള്ള വീടുകൾ നിരീക്ഷണത്തിലായിരുന്നു. സംഘടനയുടെ ദേശീയ ചെയർമാൻ ഒഎംഎ സലാം, മുൻ ചെയർമാൻ ഇ അബുബക്കർ, ദേശീയ ജനറൽ സെക്രട്ടറി നസറൂദീൻ എളമരം അടക്കമുള്ള നേതാക്കളെ എൻഐഎ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
നിരോധനത്തിന് ശേഷം കേരളത്തിൽ പോപ്പുലർ ഫ്രണ്ട് കലാപനീക്കം നടത്തുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. ഇതിനായി സംസ്ഥാനത്ത് നൂറിലധികം കേന്ദ്രങ്ങളിൽ രഹസ്യ യോഗങ്ങൾ ചേർന്നതായാണ് വിവരം. ഒളിവിലിരുന്ന് പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റൗഫാണ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതെന്ന വിവരവും ലഭിച്ചിരുന്നു. ഇതിന് പിന്നാലെ ഇയാളെ പിടികൂടാനുള്ള നീക്കങ്ങൾ ശക്തമാക്കുകയായിരുന്നു.
എസ്ഡിപിഐയുടെയും, സാംസ്‌കാരിക സംഘടനകളുടെയും മറവിലായിരുന്നു രഹസ്യ യോഗങ്ങൾ. ആസൂത്രിത കലാപ നീക്കങ്ങൾ പിഎഫ്‌ഐ നടത്തിയേക്കുമെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗങ്ങൾ മുന്നറിയിപ്പ് നൽകുന്നത്. കൊൽക്കത്തയിലും, തെലങ്കാനയിലും നിരോധനത്തിന്റെ പേരിൽ പോപ്പുലർ ഫ്രണ്ട് നടത്തിയ കലാപ നീക്കങ്ങൾ അമർച്ച ചെയ്തിരുന്നു.ഇതിന് സമാനമായ ശ്രമങ്ങൾ കേരളത്തിലും നടത്തിയേക്കുമെന്നായിരുന്നു വിവരം.
Comments