നല്ല ചുവന്ന് തുടുത്ത നിറമുള്ള പെൺകുരങ്ങന്മാർ കാഴ്ചക്കെന്നും കൗതുകം സൃഷ്ടിക്കുന്നവയാണ്. മറയൂർ മേഖലകളിൽ എത്തുന്നവർക്ക് ഇത്തരത്തിലുള്ള ധാരാളം കുരങ്ങുകളെ കാണാനും സാധിക്കും. പാർലറിൽ പോകാതെയും, മറ്റ് സൗന്ദര്യ വർദ്ധക വസ്തുക്കൾ ഉപയോഗിക്കാതെയും എങ്ങനെയാണ് ഇവയ്ക്ക് ഇത്തരത്തിലോരു നിറം ലഭിക്കുന്നത്. പലരുടെയും വലിയ ഒരു സംശയം തന്നെയാണ് ഇത്. എന്നാൽ മറയൂരിലെ പെൺ കുരങ്ങുകളുടെ മുഖകാന്തിയുടെ രഹസ്യം ഒളിഞ്ഞിരിക്കുന്നത് ഹരിത വനങ്ങളിൽ കാണപ്പെടുന്ന ഒരു മരത്തിലാണ്.
കടുംപച്ച നിറമുള്ള ഇലകൾ നിറഞ്ഞ കുരുമുളകിന് സമാനമായ ചുവപ്പ് നിറത്തിലുള്ള കായ്കളോട് കൂടിയ ഈ മരങ്ങൾ അറിയപ്പെടുന്നത് കുരങ്ങ്മഞ്ഞൾ സിന്ദൂരം എന്നാണ്. ചുരുക്കിപ്പറഞ്ഞാൽ കുരങ്ങുകളുടെ ബ്യൂട്ടി പാർലറുകളാണ് ഇന്ന് ഈ മരങ്ങൾ. ഇവ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് സമുദ്ര നിരപ്പിൽ നിന്ന് 1500 മീറ്റർ ഉയരമുള്ള മലനിരകളിലാണ്. മലോട്ടസ് ഫിലിപ്പൻസിസ് എന്ന പേരിൽ അറിയപ്പെടുന്ന ഈ വൃക്ഷം കുങ്കുമ പൂമരം, ചെങ്കൊല്ലി, സിന്ദൂരി എന്ന പേരുകളിലും അറിയപ്പെടുന്നുണ്ട്.
മറയൂർ മേഖലകളിൽ എത്തുന്നവർക്ക് പലപ്പോഴും കുരങ്ങന്മാർ കൂട്ടമായെത്തി ഈ കായ പറിച്ച് പരസ്പരം മുഖത്ത് തേച്ച് കൊടുക്കുന്നത് കാണാൻ സാധിക്കും. പെൺ കുരങ്ങുകളാണ് പ്രധാനമായും ഇവയുടെ ചെറുതളിരിലയും ചായവും മുഖത്തും കൈകളിലും തേച്ചുപിടിപ്പിക്കുന്നത്. മദ്ധ്യ അമേരിക്കയിൽ നിന്നാണ് ഈ മരം നമ്മുടെ നാടുകളിൽ എത്തിയിട്ടുള്ളത് എന്നു കരുതപ്പെടുന്നു. മാത്രമല്ല മുൻകാലങ്ങളിൽ കുരങ്ങ്മഞ്ഞൾ സിന്ദൂരം മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയച്ചിരുന്നതായി രേഖകളുണ്ട്. പണ്ട് കാലങ്ങളിൽ ചായമായി ഈ കായ്കൾ ഉപയോഗിച്ചിരുന്നതായും, ഉണക്കി പൊടിച്ച് പൂജാ വേളകളിലും മറ്റും ഉപയോഗിച്ചിരുന്നതായും പറയുന്നു.
പട്ടിനും കമ്പിളിക്കും ചായം പിടിപ്പിക്കാനുള്ള കമല എന്ന ചായം ഇവയുടെ വിളഞ്ഞ കായുടെ പുറമേയുള്ള ഗ്രന്ഥികളിൽ നിന്നാണു കിട്ടുന്നത്. കായ് വിളയുമ്പോൾ അതിൽ നിന്ന് ഈ ചായം ശേഖരിക്കുന്നു. കായ വെള്ളത്തിൽ ഇട്ട് ഇളക്കിയാൽ ചായം വെള്ളത്തിനടിയിൽ അടിയാറാണ് ഉള്ളത്. സിന്ദൂര മരത്തിൽ നിന്ന് ലഭിക്കുന്ന ഓർലിയർ ചായം ഭക്ഷണ പദാർത്ഥങ്ങളിൽ നിറം വർദ്ധിപ്പിക്കാൻ ഉപയോഗിക്കുന്ന ഒന്നാണ്.
Comments