കോട്ടയം: മുൻമന്ത്രി സജി ചെറിയാന്റെ ഗതി ധനമന്ത്രി കെ.എൻ ബാലഗോപാലിനും വരുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചതിനാണ് മന്ത്രിസഭയിൽ നിന്ന് പുറത്തുപോയത്. ഇപ്പോൾ ധനമന്ത്രിയും ഭരണഘടനയെ അപമാനിച്ച് പുറത്തേക്ക് പോവേണ്ട സാഹചര്യത്തിലാണ്. ഗവർണർക്കെതിരെ അവഹേളനം നടത്താനുള്ള അവകാശം മന്ത്രിമാർക്കില്ല. സുപ്രീംകോടതിയുടെ വിധി അനുസരിച്ച് രാജിവെച്ച് പോകാൻ മാത്രമേ 9 വിസിമാർക്കും സാധിക്കൂ. പിണറായിയും കാനവും വിചാരിച്ചാൽ മാറ്റാവുന്നതല്ല ഇന്ത്യൻ ഭരണഘടനയെന്നും 400 സീറ്റുള്ള സമയത്ത് രാജീവ് ഗാന്ധിയെ പേടിക്കാത്ത ആരിഫ് മുഹമ്മദ് ഖാൻ ഇപ്പോൾ പിണറായിയെ പേടിക്കുമോയെന്നും സുരേന്ദ്രൻ ചോദിച്ചു.
കേരളത്തിലെ സർക്കാർ വെളുക്കുവോളം കക്കുകയാണ്. കൊറോണ മഹാമാരിയുടെ കാലത്ത് പോലും ഇവർ അഴിമതി നടത്തി. തൊഴിലുറപ്പ് പദ്ധതിയുടെ പേരിൽ പോലും കള്ള പ്രചാരണം നടത്തുകയാണ് സിപിഎം. തൊഴിൽ ദിനങ്ങൾ വർദ്ധിപ്പിച്ചത് മോദി സർക്കാരാണ്. തൊഴിലുറപ്പ് പദ്ധതികളുടെ കൃത്യമായ കണക്ക് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടതാണ് ഇടതുപക്ഷത്തിന്റെ കള്ള പ്രചാരണത്തിന് കാരണം. ജനക്ഷേമ പദ്ധതികളിലൂടെ രാജ്യത്തിലെ അടിസ്ഥാന വർഗത്തിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കുകയാണ് കേന്ദ്രസർക്കാർ. എന്നാൽ ഇടതുപക്ഷമാവട്ടെ കേന്ദ്ര പദ്ധതികൾ പേര് മാറ്റിയെടുത്ത് പ്രഖ്യാപിച്ച് അതിന്റെ ‘ക്രെഡിറ്റ്’ അടിച്ചു മാറ്റുകയാണെന്നും സുരേന്ദ്രൻ പ്രതികരിച്ചു.
മഹാത്മജിയുടെ സ്വപ്നമായ കോൺഗ്രസ് മുക്ത ഭാരതം ഉടൻ സാധ്യമാവും. ഒരു വിദേശി ജന്മം നൽകിയ കോൺഗ്രസിന്റെ ഉദകക്രിയ മറ്റൊരു വിദേശിയുടെ കൈകൊണ്ടായത് കാവ്യനീതിയാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
ഭീകരവാദത്തെ നിയന്ത്രിക്കാനാവാതെ ലഹരി മാഫിയയെ നിയന്ത്രിക്കാനാവില്ല. മതഭീകരവാദത്തോട് സന്ധി ചെയ്ത് ലഹരി മാഫിയയെ നേരിടാനാവില്ലെന്ന് ഇടത് സർക്കാർ മനസിലാക്കണം. രാജ്യത്ത് പിഎഫ്‌ഐ നിരോധനം നടപ്പാക്കാൻ ശ്രമിക്കാതിരുന്ന ഏക സംസ്ഥാനം കേരളമായിരുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.
Comments