തിരുവനന്തപുരം: പാറശ്ശാലയിൽ കാമുകി നൽകിയ കഷായവും ജ്യൂസും കുടിച്ച യുവാവ് മരിച്ച സംഭവത്തിൽ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കുടുംബം. പ്രാദേശിക പോലീസിന്റെ അന്വേഷണത്തിൽ അതൃപ്തി അറിയിച്ചാണ് കൊല്ലപ്പെട്ട ഷാരോൺ രാജിന്റെ കുടുംബം ഹൈക്കോടതിയെ സമീപിക്കുക. നിലവിലെ അന്വേഷണം കാര്യക്ഷമമല്ലെന്നും ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യമാണെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.
ഷാരോണിനെ വിഷം നൽകി കൊലപ്പെടുത്തിയെന്നാണ് മാതാപിതാക്കളുടെ പരാതി. അന്ധവിശ്വാസത്തിന്റെ ഭാഗമായി മകനെ വിഷം നൽകി കാമുകി കൊലപ്പെടുത്തിയതാണെന്നും മാതാപിതാക്കൾ പറയുന്നു. ആന്തരിക അവയവങ്ങളുടെ പരിശോധനഫലം വന്നതിന് ശേഷം ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താനാണ് തീരുമാനം. ഇതിനിടയിലാണ് കുടുംബം ക്രൈം ബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
കഴിഞ്ഞ മാസമാണ് മൂന്നാംവർഷ ബിഎസ്എസി വിദ്യാർത്ഥിയായ ഷാരോൺ തമിഴ്നാട്ടിലെ രാമവർമ്മൻചിറയിലുള്ള കാമുകിയുടെ വീട്ടിലെത്തിയത്. റെക്കോഡ് ബുക്ക് വാങ്ങുന്നതിനായാണ് സുഹൃത്ത് റെജിനൊപ്പം കാമുകിയുടെ വീട്ടിലെത്തിയത്. റെജിനെ പുറത്ത് നിർത്തിയ ശേഷം വീടിനകത്തേക്ക് പോയ ഷാരോൺ ഛർദ്ദിച്ചുകൊണ്ടാണ് തിരിച്ചിറങ്ങിയതെന്ന്് റെജിൻ പറഞ്ഞു. കാമുകി നൽകിയ കഷായവും ജ്യൂസും കുടിച്ച് അവശനായ ഷാരോൺ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ ചൊവ്വാഴ്ച മരിച്ചു. മറ്റൊരാളുമായി ഫെബ്രുവരിയിൽ നിശ്ചയിച്ചുറപ്പിച്ച വിവാഹം നടക്കാൻ വിഷം നൽകി കൊന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം.
സംഭവ ശേഷം കാമുകി ഷാരോണിനും ഷാരോണിന്റെ ബന്ധുവിനും അയച്ച വാട്സ് ആപ്പ് സന്ദേശങ്ങളിലും കഷായവും ജ്യൂസും നൽകിയെന്ന കാര്യം വ്യക്തം. മരുന്ന് വാങ്ങി കഴിച്ചാൽ ഛർദ്ദിമാറുമെന്നും ഛർദിയിലെ നിറവ്യത്യാസം കഷായത്തിൻറേതാണെന്നുമാണ് സന്ദേശം.എന്നാൽ കരളും വൃക്കയും തകരാറിലായി മരണം എന്നാണ് ഷരോണിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്്. ആന്തരികാവയവങ്ങളുടെ രാസപരിശോധന നടത്തി സംശയങ്ങൾ തീർക്കാനാണ് പൊലീസിന്റെ ശ്രമം.
Comments