കൊച്ചി: സംസ്ഥാനത്ത് ലഹരി മാഫിയകളുടെ ആക്രമണം രൂക്ഷമാകുന്നു. കൊച്ചിയിവും തൃശ്ശൂരിലും വ്യാപക ആക്രമണം. തൃശ്ശൂർ മതിലകത്ത് ലഹരി മാഫിയ സംഘം എസ്.ഐയെ ആക്രമിച്ചു. എസ്‌ഐ മിഥുൻ മാത്യുവിന് നേരെയാണ് ആക്രമണമുണ്ടായത്. പോലീസ് ജീപ്പും സംഘം തകർത്തു. സംഭവത്തിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട മൂന്ന് പേരെ ചോദ്യം ചെയ്യുന്നതിനിടയിൽ ഇവർ എസ്‌ഐയെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. പ്രതികൾ പോലീസ് ജീപ്പിന്റെ ചില്ലും തകർത്തു. പിന്നീട് ബലപ്രയോഗത്തിലൂടെ മൂവരെയും കീഴടക്കുകയായിരുന്നു. പ്രതികൾ ലഹരി മാഫിയയുമായി ബന്ധമുള്ളവരാണെന്ന് പോലീസ് വ്യക്തമാക്കി.
കൊച്ചി കാക്കനാടാണ് ലഹരിമാഫിയയുടെ രണ്ടാമത്തെ ആക്രമണം നടന്നത്. കങ്ങരപ്പടി സ്വദേശിയും ചുമട്ടു തൊഴിലാളിയുമായ നജീബിന്റെ വീടിന് സമീപം നിർത്തിയിട്ടിരുന്ന ഒമ്‌നി വാനിന് കഴിഞ്ഞ ദ്ിവസം പുലർച്ചെയാണ് അക്രമികൾ തീയിട്ടത്. സംഭവത്തിന് പിന്നിൽ ലഹരിമാഫിയയാണെന്ന് നജീബ് പറഞ്ഞു.
രണ്ട് മാസങ്ങൾക്ക് മുൻപ് ലഹരിസംഘത്തിൽ ഉൾപ്പെട്ട ഒരാൾക്കെതിരെ നജീബും നാട്ടുകാരും രംഗത്തെത്തിയിരുന്നു. ഇയാളുടെ ലഹരി ഉപയോഗവും ചോദ്യം ചെയ്തിരുന്നു.തുടർന്ന് ഇയാൾ താമസം മാറിയെങ്കിലും തന്നെയും അയൽക്കാരെയും ഭീഷണിപ്പെടുത്തിയിരുന്നതായാണ് നജീബിന്റെ ആരോപണം. സംഭവത്തിൽ തൃക്കാക്കര പോലീസിൽ പരാതി നൽകി.
Comments