ന്യൂഡൽഹി: റോഡപകടത്തിൽ പരിക്കേറ്റ് കഴിഞ്ഞ 7 മാസമായി കോമ സ്റ്റേജിൽ കിടന്നിരുന്ന യുവതി ആരോഗ്യമുള്ള പെൺകുഞ്ഞിന് ജന്മം നൽകി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന 23-കാരി അബോധാവസ്ഥയിൽ തുടരവേയാണ് കുഞ്ഞിന് ജന്മം നൽകിയത്. ഡൽഹിയിലെ എയിംസ് ട്രോമ സെന്ററിലായിരുന്നു സംഭവം.
ഏഴ് മാസത്തോളമായി അബോധാവസ്ഥയിൽ കഴിയുന്ന യുവതിയുടെ തലയ്‌ക്ക് നിരവധി ശസ്ത്രക്രിയകൾ ഡോക്ടർമാർ ചെയ്തിരുന്നു. 2022 ഏപ്രിൽ 1ന് പുലർച്ചെ 4.30 നായിരുന്നു ഭർത്താവിനൊപ്പം ഇരുചക്രവാഹനത്തിൽ സഞ്ചരിക്കവെ 23-കാരി അപകടത്തിൽപ്പെട്ടത്. ഹെൽമെറ്റ് ധരിക്കാതെയായിരുന്നു ഇവർ വാഹനമോടിച്ചിരുന്നത്. യുപിയിലെ ബുലന്ദ്ഷഹറിൽ വെച്ചായിരുന്നു അപകടം. റോഡിലേക്ക് വീണ യുവതിയുടെ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
വിവാഹിതരായി വെറും ഒന്നരമാസം പിന്നിടുമ്പോഴായിരുന്നു അപകടം. ആശുപത്രിയിൽ എത്തിക്കുമ്പോൾ യുവതി അബോധാവസ്ഥയിലായിരുന്നു. ഇതിനിടെ പരിശോധനയിൽ യുവതി ഗർഭിണിയാണെന്നും സ്ഥിരീകരിച്ചു. തലയുടെ പരിക്ക് അതീവ ഗുരുതരമായതിനാൽ 7 മാസത്തിനിടെ 5 ന്യൂറോ സർജിക്കൽ ഓപ്പറേഷനുകൾ അവൾക്ക് നടത്തിതായി ഡോക്ടർമാർ പറയുന്നു.
നിലവിൽ പ്രസവശേഷവും യുവതി അബോധാവസ്ഥയിൽ തുടരുകയാണ്. ആദ്യം വെന്റിലേറ്ററിന്റെ പിന്തുണയോടെയായിരുന്നു കഴിഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ യുവതിക്ക് സ്വയം ശ്വസിക്കാൻ കഴിയുന്നുണ്ടെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ അവൾക്ക് ബോധം തിരികെ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നാണ് (10-15 ശതമാനം) ഡോക്ടർമാർ പറയുന്നത്.
യുവതി അബോധാവസ്ഥയിൽ ആയതിനാൽ അവളുടെ ഗർഭം തുടരണമോ വേണ്ടയോ എന്നതിനെക്കുറിച്ച് ആദ്യമാസങ്ങളിൽ ചർച്ച നടന്നിരുന്നു. അൾട്രാസൗണ്ട് പരിശോധനകളിൽ ഗർഭസ്ഥശിശുവിന് വൈകല്യങ്ങളില്ലെന്ന് സ്ഥിരീകരിച്ചതോടെ ഗർഭാവസ്ഥയുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിലെത്തുകയായിരുന്നു കുടുംബം. തുടർന്ന് ഒക്ടോബർ 22ന് എയിംസ് ട്രോമ സെന്ററിൽ 2.5 കിലോഗ്രാം ഭാരമുള്ള പെൺകുഞ്ഞ് യുവതിക്ക് ജനിച്ചു. ഡൽഹി എയിംസിലെ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗത്തിലെ സംഘമാണ് പ്രസവത്തിന് നേതൃത്വം നൽകിയത്.
Comments