ആലപ്പുഴ: പക്ഷിപ്പനി വ്യാപകമാകുന്ന സാഹചര്യത്തിൽ കേന്ദ്രസംഘം ഇന്ന് ആലപ്പുഴയിലെത്തും. പ്രതിരോധ നടപടികൾ വിലയിരുത്താനാണ് കേന്ദ്രത്തിൽ നിന്നുള്ള വിദഗ്ധസംഘം എത്തുക. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെയും ഡൽഹി എയിംസിലെയും വിദഗ്ധരാണ് പ്രതിരോധ നടപടികൾ വിലയിരുത്താൻ എത്തുന്നത്. കേന്ദ്ര സംഘം കളക്ടർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ഹരിപ്പാട് നഗരസഭയിലെ ഒമ്പതാം വാർഡിലും സന്ദർശനം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
പ്രതിരോധ നടപടിയുടെ ഭാഗമായി പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത ഇടങ്ങളിലെ വളത്തുപക്ഷികളെ കൊല്ലുന്ന നടപടി കഴിഞ്ഞ ദിവസം മുതൽ ഹരിപ്പാട് കേന്ദ്രീകരിച്ച് തുടങ്ങിയിരുന്നു. പക്ഷിപ്പനി ആദ്യം സ്ഥിരീകരിച്ച വഴുതാനം പാടശേഖരത്തിന് ഒരു കിലോമീറ്റർ പരിധിയിലുള്ള വളർത്തുപക്ഷികളെ ഇന്നലെ കൊന്നിരുന്നു. റാപ്പിഡ് റെസ്പോൺസ് ടീമിന്റെ നേതൃത്വത്തിലാണ് പക്ഷികളെ കൊന്നൊടുക്കുന്നത്.
പക്ഷിപ്പനിയുടെ സാഹചര്യത്തിൽ ഹരിപ്പാട് മേഖലയിൽ പക്ഷികളുടെ വിപണനവും കച്ചവടവും നിരോധിച്ചിട്ടുണ്ട്. എടത്വ, തലവടി, തകഴി, തൃക്കുന്നപ്പുഴ, വീയപുരം, കുമാരപുരം, കരുവാറ്റ, ചെറുതന, ചെന്നിത്തല, ചിങ്ങോലി, ചേപ്പാട്, കാർത്തികപ്പള്ളി, പള്ളിപ്പാട്, ബുധനൂർ, ചെട്ടിക്കുളങ്ങര എന്നീ പഞ്ചായത്തുകളിലും ഹരിപ്പാട് നഗരസഭയിലുമാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
Comments