ന്യൂഡൽഹി : മുസ്ലീങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെലവ് സർക്കാർ ഏറ്റെടുക്കേണ്ട ആവശ്യമില്ലെന്ന് ദാറുൽ ഉലൂം സദർ അൽ മുദാറിസിൻ മൗലാന സയ്യിദ് അർഷാദ് മഅദനി. മദ്രസകളെ സർക്കാർ സംവിധാനങ്ങളുമായി കൂട്ടിച്ചേർക്കേണ്ട ആവശ്യമില്ലെന്നും മഅദനി പറഞ്ഞു. സഹരൻപൂർ ജില്ലയിൽ നടന്ന ദേശീയ കോൺഫറൻസിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉത്തർപ്രദേശിൽ അനധികൃത മദ്രസകൾ കണ്ടെത്തി നടപടിയെടുക്കുന്നതിന്റെ ഭാഗമായി നടത്തിവരുന്ന സർവ്വേയ്‌ക്കെതിരെയും യോഗത്തിൽ മതപുരോഹിതന്മാർ തുറന്നടിച്ചു. ജാമിഅത്ത് ഇലമ ഇ ഹിന്ദ് അദ്ധ്യക്ഷൻ കൂടിയാണ് മഅദനി. മുസ്ലീങ്ങളുടെ മദ്രസകൾക്കും പള്ളികൾക്കും സർക്കാർ സഹായമൊന്നും ആവശ്യമില്ലെന്നാണ് മഅദനി പറഞ്ഞത്. മദ്രസകൾ സർക്കാർ ബോർഡുമായും അഫിലിയേറ്റ് ചെയ്യേണ്ടതില്ല. ഭരണഘടനയുടെ ആർട്ടിക്കിൾ 30 (1) പ്രകാരം മതവിദ്യാഭ്യാസത്തിനായി സ്വതന്ത്രമായി മദ്രസകൾ സ്ഥാപിക്കാനുള്ള അവകാശം തങ്ങൾക്ക് നൽകിയിട്ടുണ്ടെന്ന് മഅ്ദനി പറഞ്ഞു.
മദ്രസകൾക്കും മുസ്ലീം സ്ഥാപനങ്ങൾക്കുംഎതിരെ അപവാദങ്ങൾ പ്രചരിക്കുന്നത് പുതിയ കാര്യമല്ല. വർഗീയ മനസുകളാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാൽ മദ്രസകൾ 800 വർഷമായി അവരുടെ ജോലി ചെയ്യുന്നു. മദ്രസകൾ തീവ്രവാദ സ്‌കൂളുകളല്ല, മതങ്ങൾക്കിടയിൽ സാഹോദര്യം പഠിപ്പിക്കുന്ന സ്ഥാപനങ്ങളാണ്. തങ്ങൾ എന്താണ് ചെയ്യുന്നതെന്ന് ആർക്കും വന്ന് കാണാമെന്നും മഅദനി പറഞ്ഞു.
അംഗീകാരമില്ലാത്ത മദ്രസകളെ തിരിച്ചറിയുന്നതിനും അവ നടത്തുന്ന സ്ഥാപനങ്ങൾ, പാഠ്യപദ്ധതി, വരുമാന സ്രോതസ്സ് തുടങ്ങിയ വിശദാംശങ്ങൾ ശേഖരിക്കുന്നതിനുമായാണ് ഉത്തർപ്രദേശ് സർക്കാർ മദ്രസകളിൽ സർവേ നടത്തുന്നത്. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന അംഗീകൃതമല്ലാത്ത മദ്രസകളുടെ കണക്ക് ശേഖരിക്കുകയാണ് ലക്ഷ്യം.
Comments