കാർസോഗ് : ഹിമാലയ സംസ്ഥാനങ്ങളുടെ വികസനത്തിൽ കേന്ദ്രസർക്കാർ പ്രതിജ്ഞാ ബദ്ധമാണെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. ഹിമാലയൻ സംസ്ഥാനങ്ങൾ രാഷ്‌ട്രസുരക്ഷയുടെ കോട്ടകളാണെന്നും കോൺഗ്രസ് നേതാക്കൾ സംസ്ഥാനത്തെ സുഖവാസത്തിനുള്ള കേന്ദ്രമാക്കിയപ്പോൾ ബിജെപി വികസനത്തിന്റെ കർമ്മഭൂമിയാക്കിയെന്നും അമിത് ഷാ പറഞ്ഞു.
മാണ്ഡിയിൽ നടന്ന റാലിയിലാണ് അമിത് ഷാ കേന്ദ്രസർക്കാർ വികസന പദ്ധതി കളെ വിശദീകരിച്ചത്. ഹിമാചൽ പ്രദേശ് തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന പ്രചാരണ റാലിയിലാണ് അമിത് ഷാ പങ്കെടുക്കുന്നത്.
ഹിമാലയൻ സംസ്ഥാനങ്ങൾ ഒരു കാലത്ത് വികസനം അന്യമായ പ്രദേശമായിരുന്നു. ഇന്ത്യയുടെ മുഖ്യധാര മേഖലയുമായി ബന്ധമില്ലാതെ മുരടിച്ചുപോയിരുന്നു. ഇന്ന് പ്രദേശങ്ങളെല്ലാം റോഡുകളും റെയിൽസംവിധാനങ്ങളും വഴി ബന്ധിപ്പിക്കപ്പെ ട്ടിരിക്കുന്നു. കാർസോഗ് മേഖലയിൽ ബൈപാസ് റോഡുകൾ നിർമ്മിച്ചതും കിരാത്പൂർ-മാണാലി നാലുവരി പാത നിർമ്മിച്ചതും നരേന്ദ്രമോദി സർക്കാറിന്റെ വികസന നേട്ടമാണെന്നും അമിത് ഷാ പറഞ്ഞു. സംസ്ഥാനത്തെ ദുർഘടമായ മേഖലകളിൽ പോലും കുടിവെള്ളം പൈപ്പ് വഴി എത്തിക്കാൻ സാധിച്ചത് ബിജെപി ഭരണത്തിന്റെ ജനകീയ മുഖമാണ് കാണിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.
വിജയ് സങ്കൽപ്പ് അഭിയാനെന്ന പേരിലെ ആറ് റാലികളിലാണ് അമിത് ഷാ സംസ്ഥാനത്ത് പങ്കെടുക്കുന്നത്. രണ്ടു ദിവസമാണ് കേന്ദ്രമന്ത്രി ഹിമാചൽ പ്രദേശിലുള്ളത്. രാഷ്‌ട്ര സുരക്ഷയുടെ കാര്യത്തിൽ ഹിമാചൽ പ്രദേശിലെ ജനങ്ങൾ വലിയ പങ്കാണ് വഹിക്കുന്നതെന്നും രാജ്യം അഭിമാനിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു. ദേവഭൂമിയിലെ ജനങ്ങളെ എല്ലാ അർത്ഥത്തിലും സേവിക്കാൻ കേന്ദ്രസർക്കാർ എന്നും മുന്നിലുണ്ടെന്നും അമിത് ഷാ പറഞ്ഞു.















