ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിലെ പ്രമുഖ ഗ്രോത്രവർഗ രാജാവിന്റെ സിംഹാസനം നിർമ്മിക്കാനുള്ള ഓർഡർ നിരസിച്ച് ഇന്ത്യൻ വംശജനായ ആശാരി. ദക്ഷിണാഫ്രിക്കയിവെ സുലു വംശത്തിന്റെ പുതിയ രാജാവായി അധികാരമേറ്റെടുത്ത മിസുസുലു കാ സ്വെലിത്തിനിയുടെ സിംഹാസനങ്ങൾ നിർമ്മിക്കാനുള്ള ഓർഡറാണ് ഇന്ത്യൻ വംശജനായ രാജീവ് സിംഗ് സ്വീകരിക്കാതിരുന്നത്.
ലോകത്തിൽ തന്നെ അപൂർവ്വമായി ലഭിക്കുന്ന തംബോട്ടി എന്ന വൃക്ഷത്തിന്റെ തടി കൊണ്ടുണ്ടാക്കിയ സിംഹാസനങ്ങൾ നിർമ്മിച്ച് നൽകാനാണ് സുലു രാജാവ് രാജീവ് സിംഗിനോട് ആവശ്യപ്പെട്ടത്. എന്നാൽ തന്നെ കൊണ്ട് ഇത് സാധിക്കില്ലെന്ന് രാജീവ് സിംഗ് തീർത്തു പറയുകയായിരുന്നു. തടി ലഭിക്കാൻ ബുദ്ധിമുട്ടായത് കൊണ്ടല്ല അദ്ദേഹം സിംഹാസനം നിർമ്മിച്ച് തരില്ലെന്ന് പറഞ്ഞത്. ഇപ്പോഴത്തെ രാജാവായ മിസിസുലുവിന്റെ പിതാവും മുൻ രാജാവുമായിരുന്ന ഗുഡ്വിൽ സ്വെലിത്തിനിക്കായി താൻ ഇതിന് മുൻപ് അതിഗംഭീരമായ വീട്ടുപകരണങ്ങൾ നിർമ്മിച്ച് നൽകിയിട്ടുണ്ട്. അതിന് ചിലവായ തുകയായ 453,710 രൂപ പോലും ഇത് വരെ ലഭിച്ചിട്ടില്ലെന്ന് രാജീവ് സിംഗ് കുറ്റപ്പെടുത്തി.
ഏഴ് വർഷം മുൻപാണ് മിസിസുലുവിന്റെ പിതാവ് ഗുഡ്വിൽ സ്വെലിത്തിനിക്കായി സിംഹാസനവും മറ്റു ഫർണീച്ചറുകളും നിർമിച്ചത്. എന്നാൽ പണം നൽകുമെന്ന വാഗ്ദാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ, നടപ്പാക്കിയിട്ടില്ല. ആദ്യ ഓഡറിൽ നിന്ന് തന്നെ വളരെയേറെ പണം നഷ്ടപ്പെട്ടു. ഇപ്പോഴിതാ അതേ രാജകുടുംബം വീണ്ടും ഫർണീച്ചറുണ്ടാക്കാൻ സമീപിച്ചിരിക്കുന്നു. അത് കൊണ്ടാണ് സിംഹാസനം നിർമ്മിച്ച് നൽകില്ലെന്ന് പറഞ്ഞത്. തരാനുള്ള പണം ആദ്യം നൽകിയാൽ പരമ്പരാഗത സിംഹാസനം ഉണ്ടാക്കുന്നതിനെ പറ്റി ആലോചിക്കാമെന്ന് രാജീവ് സിംഗ് വ്യക്തമാക്കി.
ലോകപ്രശസ്തനായ ഫർണീച്ചർ നിർമ്മാതാവാണ് രാജീവ് സിംഗ്. എലിസബത്ത് രാജ്ഞിയുടെ ആഭരണപ്പെട്ടി. ഡയാനരാജകുമാരിക്ക് വിവാഹദിനത്തിൽ സമ്മാനമായി ലഭിച്ച ആഭരണപ്പെട്ടിയും രാജീവ് സിംഗ് പ്രത്യേകം നിർമ്മിച്ചതാണ്. ദക്ഷിണാഫ്രിക്കൻ മുൻ പ്രസിഡന്റുമാരായ നെൽസൺ മണ്ടേലയ്‌ക്കും താബോ എംബെക്കിയ്‌ക്കും അമേരിക്കൻ പ്രസിഡന്റുമാരായിരുന്ന റൊണാൾഡ് റീഗൻ, ജോർജ്ജ് ബുഷ് എന്നിവർക്കും അദ്ദേഹം തന്റെ കൈകൊണ്ട് കൊത്തിയുണ്ടാക്കിയ കരകൗശല വസ്തുക്കൾ സമ്മാനിച്ചിട്ടുണ്ട്.1,200 വർഷം വരെ പഴക്കമുള്ള താംബോട്ടി മരങ്ങളുടെ തടിയിൽ നിന്നാണ് രാജീവ് സിംഗ് മിക്ക ഫർണീച്ചറുകളും ഉണ്ടാക്കുന്നത്. ഈ തടിയുടെ സുഗന്ധം വർഷങ്ങളോളം നിലനിൽക്കുന്നതാണെന്നും അദ്ദേഹം പറയുന്നു.
Comments