തിരുവനന്തപുരം: പദവി ഒഴിയണമെന്ന തന്റെ നിർദ്ദേശം അവഗണിച്ച വിസിമാർക്കെതിരെ വീണ്ടും നടപടി കടുപ്പിച്ച് ഗവർണർ. വിസിമാരുടെ ശമ്പളം തിരികെ പിടിക്കാനാണ് നീക്കം. എട്ട് സർവ്വകലാശാലകളിലെ വിസിമാരുടെ ശമ്പളമാണ് തിരികെ പിടിക്കുക. ഇതിനായുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും ഗവർണർ അറിയിച്ചു.
രാജിവെച്ചൊഴിയണമെന്ന ഗവർണറുടെ നിർദ്ദേശം അവഗണിച്ച വിസിമാരോട് പുറത്താക്കാതിരിക്കാൻ കാരണം ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ നോട്ടീസ് നൽകിയിരുന്നു. ഇതിൽ എട്ട് വിസിമാർക്ക് നൽകിയ സമയം നാളെ മൂന്ന് മണിയ്‌ക്ക് അവസാനിക്കും. എന്നാൽ ഇതുവരെ ആരും തന്നെ കാരണം ഗവർണറെ അറിയിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് കടുത്ത നടപടികളിലേക്ക് ഗവർണർ കടക്കുന്നത്. നിയമിച്ച അന്ന് മുതലുള്ള ശമ്പളം ആണ് തിരികെ പിടിക്കുക.
ഗവർണർ അടുത്ത ദിവസം കേരളത്തിൽ എത്തും. ഇതിന് ശേഷം ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിക്കുമെന്നാണ് വിവരം. സെർച്ച് കമ്മിറ്റിയില്ലാതെയാണ് എട്ട് വിസിമാരുടെയും നിയമനം. നേരത്തെ സാങ്കേതിക സർവ്വകലാശാല വിസിയുടെ നിയമനം യുജിസി മാനദണ്ഡങ്ങൾ പാലിച്ചല്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി റദ്ദാക്കിയിരുന്നു. യുജിസി മാനദണ്ഡപ്രകാരം സെർച്ച് കമ്മറ്റി ഉൾപ്പെടെ രൂപീകരിച്ച് മാത്രമേ വിസിമാരെ നിയമിക്കാനാകൂ. ഈ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് കേരളത്തിലെ ഒൻപത് സർവ്വകലാശാല വിസിമാർക്ക് ഗവർണർ രാജിവെയ്‌ക്കാൻ നിർദ്ദേശം നൽകിയത്. ചാൻസലർ എന്ന നിലയിലായിരുന്നു നിർദ്ദേശം.
എന്നാൽ സർക്കാരിന്റെ ഒത്താശയോടെ വിസിമാർ ഗവർണറുടെ നിർദ്ദേശം അവഗണിച്ചും പദവിയിൽ തുടരുകയാണ്. ഗവർണർ നൽകിയ കാരണം കാണിക്കൽ നോട്ടീസ് ഹൈക്കോടതിയിൽ വിസിമാർ ചോദ്യം ചെയ്തെങ്കിലും ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഗവർണറുടേതാകും എന്നായിരുന്നു സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്.
രാജിവെച്ചൊഴിയാൽ നൽകിയ സമയപരിധി അവസാനിച്ചിട്ടും വിസിമാർ ഇതിന് തയ്യാറാകാതിരുന്നതിനെ തുടർന്നാണ് പുറത്താക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാനാവശ്യപ്പെട്ട് ഗവർണർ വീണ്ടും നോട്ടീസ് നൽകിയത്
Comments