പാലക്കാട്: കാവശ്ശേരി സ്‌കൂളിലെ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിയ്‌ക്കിടെയുണ്ടായ അഗ്നിബാധയിൽ പൊള്ളലേറ്റ് വിദ്യാർത്ഥിനിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഏഴ് വയസ്സുകാരി അക്ഷരയെയാണ് വിദഗ്ധ ചികിത്സയ്‌ക്കായി തൃശ്ശൂരിൽ നിന്ന് കൊച്ചിയിലേക്ക് മാറ്റിയത്. സാരമായി പരിക്കേറ്റ കാവശ്ശേരി പിസിഎ, എൽപി സ്‌കൂളിലെ പ്രധാനാദ്ധ്യാപിക ജെസി മോൾ മാത്യു തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി സ്‌കൂൾ പരിസരത്ത് സിഗരറ്റിന്റെ മാതൃക കത്തിച്ചപ്പോൾ തീപടരുകയായിരുന്നു. രണ്ടടി നീളത്തിൽ തുണിയും പേപ്പറും ചുറ്റിയാണ് സിഗരറ്റിന്റെ മാതൃകയുണ്ടാക്കിയത്. ഇത് വേഗത്തിൽ കത്തുന്നതിനായി മണ്ണെണ്ണ ചേർത്തിരുന്നു. തീ കൊളുത്തിയതിന് പിന്നാലെ പ്രധാനാദ്ധ്യാപിക ജെസിമോളുടെ സാരിയിലേക്ക് തീ പടരുകയായിരുന്നു. സംഭവത്തിൽ മൂന്ന് വിദ്യാർത്ഥിനികൾ, രണ്ട് അദ്ധ്യാപകർ, കുട്ടിയുടെ ബന്ധു എന്നിവർക്ക് പൊള്ളലേറ്റു.
പ്രധാനാദ്ധ്യാപിക തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പരിക്കേറ്റ മറ്റുള്ളവർ ആലത്തൂർ, പാലക്കാട്, നെന്മാറ എന്നിവിടങ്ങളിലായി ചികിത്സ തേടി. അക്ഷരയെ കൊച്ചിയിലേക്ക് മാറ്റി. മുഖത്തും, കൈകളിലും, കഴുത്തിലുമാണ് കുട്ടിയ്‌ക്ക് പരിക്ക്. അപകട കാരണം സംബന്ധിച്ച് അഗ്നിശമന സേനയും പോലീസും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക സംഘവും പരിശോധന നടത്തുന്നുണ്ട്.
Comments