ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ആഭിചാര കൊലയ്ക്ക് ഇരയായ ആളുകളുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. മയക്കുമരുന്ന് നൽകി കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം തല ട്രോഫി രൂപത്തിലാക്കി വെച്ച നിലയിലാണ് കുട്ടികളുടെ ഉൾപ്പെടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. പെറുവിലാണ് സംഭവം. കൊലയ്‌ക്ക് മുന്നോടിയായി ഇവർക്ക് സൈക്കോ ആക്ടീവ് ക്യാക്ടസ് നൽകിയതായും പരിശോധനയിൽ തെളിഞ്ഞു. കാലപ്പഴക്കം ചെന്ന അവശിഷ്ടങ്ങളുടെ മുടിയിഴകൾ എടുത്താണ് ഗവേഷകർ പരിശോധിച്ചത്. ഇത് കൂടാതെ പ്രദേശത്ത് നിന്ന് 21 മനുഷ്യരുടെ അവശിഷ്ടങ്ങളും കണ്ടെടുത്തിട്ടുണ്ട്.
പ്രി ഹിസ്പാനിക് കാലഘട്ടം എന്നറിയപ്പെട്ടിരുന്ന 3500 ബിസിഇക്കും 476 സിഇക്കും ഇടയിൽ ജീവിച്ചിരുന്നയാളുകളുടെ മൃതദേഹാവശിഷ്ടങ്ങളാണ് പെറുവിന്റെ തെക്കൻ തീരങ്ങളിൽ നിന്നും ഗവേഷണം ചെയ്‌തെടുത്തത്. നാസ്‌ക പ്രൊജക്ടിന്റെ ഭാഗമായി ഏറെ കാലമായി ഈ പ്രദേശത്ത് ഗവേഷണം നടത്തിവരികയാണ്. പെൺകുട്ടിയുടേത് എന്ന് തോന്നിക്കുന്ന മൃതദേഹമാണിത്. മരിക്കുന്നതിന് തൊട്ട് മുൻപ് കുട്ടി സാൻ പെഡ്രോ എന്ന ചെടി ഭക്ഷിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഹാലൂസിനേഷൻ ഉണ്ടാകാൻ വേണ്ടി ഉപയോഗിക്കുന്ന ഒരു തരം ചെടിയാണ് സാൻ പെഡ്രോ. മരുന്നുകൾക്കും മറ്റ് ചടങ്ങുകൾക്കും വേണ്ടിയാണ് ഇത് കൂടുതലായും ഉപയോഗിച്ചിരുന്നത്.
തെക്കൻ പെറുവിയൻ തീരത്ത് താമസിക്കുന്ന ആളുകൾ സാൻ പെഡ്രോ ഉപയോഗിച്ചതിന്റെ ആദ്യ തെളിവാണിതെന്ന് പോളണ്ട് വാർസോ സർവകലാശാലയിലെ ആൻഡിയൻ പഠന കേന്ദ്രത്തിലെ ഡോക്ടറൽ കാൻഡിഡേറ്റായ ദഗ്മര സോച്ച പറഞ്ഞു. ആഭിചാര കൊലയ്‌ക്ക് മുൻപ് ഈ മരുന്ന് നൽകിയിരുന്നു എന്നതിന്റെ ആദ്യ തെളിവ് കൂടിയാണിത്.
പഠനത്തിനായി, സോച്ചയും സംഘവും മൃതദേഹാവശിഷ്ടങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. മുതിർന്നവരുടെയും കുട്ടികളുടെയും മമ്മികളിൽ നിന്നാണ് സാമ്പിളുകൾ ശേഖരിച്ചത്. മരിച്ചവരിൽ പലരും മരണത്തിന് മുമ്പ് ഏതെങ്കിലും തരത്തിലുള്ള ഉത്തേജക മരുന്നുകൾ കഴിച്ചിട്ടുണ്ടെന്ന് പരിശോധനകളിലൂടെ കണ്ടെത്തി.
കൊക്കെയ്ൻ എന്ന സൈക്കോ ആക്റ്റീവ് പദാർത്ഥത്തിന്റെ ഉറവിടമായ കൊക്ക ഇലകളും സൈക്കഡെലിക് മരുന്നായ മെസ്‌കാലിൻ അടങ്ങിയ സാൻ പെഡ്രോയും ഇതിൽ ഉൾപ്പെടുന്നു. ആമസോൺ കാടുകളിൽ നിന്നാണ് കൊക്ക ഇലകൾ ഇവിടേക്ക് എത്തിച്ചിരുന്നതെന്നാണ് കരുതപ്പെടുന്നത്. ബിസി 450നും ബിസി 100നും ഇടയിൽ കൊക്ക ഇലകൾ ഉപയോഗിച്ചിരുന്നതിന്റെ തെളിവുകൾ ലഭിച്ചിട്ടുണ്ട്,. എന്നാൽ ആ കാലഘട്ടത്തിനും മുൻപ് കൊക്ക ഇലകൾ ഉപയോഗിച്ചതിന്റെ തെളിവുകൾ ലഭിക്കുന്നത് ആദ്യമായാണ്.
പ്രദേശത്ത് നിന്നും അവരുടെ വസ്ത്രങ്ങളുടേയും കളിമൺ പാത്രങ്ങളുടേയും തുന്നൽ ഉപകരണങ്ങളുടേയുമെല്ലാം അവശിഷ്ടങ്ങൾ ഗവേഷക സംഘം കണ്ടെത്തി.
Comments