ഇസ്ലാമാബാദ് : പാകിസ്താനിലെ കറാച്ചിയിൽ രണ്ടുപേരെ ജനക്കൂട്ടം തല്ലിക്കൊന്നു .ടെലികോം കമ്പനി ജീവനക്കാരായ മുഹമ്മദ് ഇസ്ഹാഖ്, അയ്മൻ ജാവേദ് എന്നിവരാണ് കൊല്ലപ്പെട്ടത് . ആക്രമണത്തിനു പിന്നിൽ രോഹിങ്ക്യകളാണെന്നാണ് സൂചന.
അക്രമത്തിൽ ഉൾപ്പെട്ട മുഖ്യപ്രതി അബ്ദുൾ ഗഫൂർ അടക്കം 37 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അബ്ദുൾ . കുട്ടികളെ തട്ടിക്കൊണ്ടുപോകാനെത്തിയവരാണെന്ന് ആരോപിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് .
സംഭവദിവസം ജാവേദും അബ്ദുൾ ഇസ്ഹാഖും മൊബൈൽ നെറ്റ്‌വർക്ക് പരിശോധിക്കാൻ കറാച്ചിയിലെ ഒരു കോളനിയിൽ എത്തിയിരുന്നു. ഇവിടെയുള്ള ഒരു കുട്ടിയോട് ഇരുവരും ടവറിന് സമീപത്തേയ്‌ക്ക് പോകുന്ന വഴി ചോദിച്ചു. ഇത് കണ്ടവരാണ് ഇരുവരും കുട്ടിയെ തട്ടിക്കൊണ്ടുപോകാനെത്തിയവരാണെന്ന പേരിൽ അക്രമിച്ചത് .
രണ്ടുപേർക്കും സത്യം പറയാൻ കഴിയുന്നതിനു മുൻപ് തന്നെ ജനക്കൂട്ടം ഇരുവരെയും ആക്രമിച്ചു. പോലീസ് സ്ഥലത്തെത്തി ജനക്കൂട്ടത്തെ പിരിച്ചുവിട്ടെങ്കിലും അപ്പോഴേക്കും രണ്ട് പേരും മരിച്ചിരുന്നു. സംഭവത്തിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട് . പ്രതികളെ മുഴുവൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രദേശത്ത് പ്രതിഷേധം നടക്കുകയാണ്.
അതേസമയം ഇതിനിടെ, ഇരുവരെയും ആക്രമിക്കാൻ ജനക്കൂട്ടത്തെ പ്രേരിപ്പിച്ചത് സമീപത്തെ മസ്ജിദിലെ പുരോഹിതനാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. ആളുകളെ പ്രകോപിപ്പിക്കാൻ പുരോഹിതൻ പള്ളി ഉപയോഗിച്ചുവെന്നും തുടർന്ന് ജനക്കൂട്ടം അക്രമാസക്തരാകുകയായിരുന്നുവെന്നും പ്രതിഷേധക്കാർ പറഞ്ഞു.
മ്യാൻമറിലെ രോഹിങ്ക്യകളാണ് കൊലപാതകത്തിന് പിന്നിലെന്ന് സിന്ധ് സോൺ ഐജി അറിയിച്ചു. ടെലികോം കമ്പനിയിലെ രണ്ട് എഞ്ചിനീയർമാരെയും കൊലപ്പെടുത്തിയതിൽ രോഹിങ്ക്യൻമാരുടെ പങ്കുണ്ടെന്നതിന് തെളിവ് ലഭിച്ചതായി അദ്ദേഹം പറഞ്ഞു. ഇവരെല്ലാം പാകിസ്താനിൽ ഔദ്യോഗികമായി അഭയം പ്രാപിച്ചവരാണ്.
Comments