റായ്പൂർ: പാമ്പുകടിയേറ്റ് മനുഷ്യന് ജീവഹാനിയുണ്ടാകുന്ന സംഭവങ്ങൾ നാം നിരന്തരം കേട്ടിരിക്കാം. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി, മനുഷ്യന്റെ കടിയേറ്റ് പാമ്പിന് ജീവൻ നഷ്ടപ്പെട്ട സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. അവിശ്വസനീയമായ ഈ സംഭവം നടന്നത് ഛത്തീസ്ഗഡിലെ ഒരു ഉൾഗ്രാമത്തിലാണ്.
8 വയസുള്ള ഒരു ആൺകുട്ടി മൂർഖൻ പാമ്പിനെ കടിച്ചു കൊന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ദീപക് എന്ന ബാലനാണ് വാർത്ത വൈറലായതോടെ നാട്ടിലെ താരമായത്. ഛത്തീസ്ഗഡിലെ റായ്പൂരിൽ നിന്ന് 350 കിലോമീറ്റർ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ജഷ്പൂർ ജില്ലയിലുള്ള പന്ദർപഥ് എന്ന ഉൾഗ്രാമത്തിലാണ് സംഭവം.
പെട്ടെന്നാണ് കൈകളിലേക്ക് ചുറ്റിപ്പടർന്ന് കയറാൻ ശ്രമിക്കുന്ന പാമ്പിനെ ദീപക് കണ്ടത്. കുടഞ്ഞ് മാറ്റാൻ ശ്രമിച്ചപ്പോൾ കുട്ടിയെ പാമ്പ് കടിക്കുകയും ചെയ്തു. അന്നേരം തനിക്ക് വലിയ വേദന തോന്നിയെന്നും ദേഷ്യവും വിഷമവും വന്നപ്പോൾ പാമ്പിനെ പിടിച്ച് തിരിച്ചുകടിക്കുകയായിരുന്നുവെന്നും ദീപക് പറയുന്നു. രണ്ട് തവണയാണ് ദീപക് പാമ്പിനെ കടിച്ചത്. പാമ്പ് തന്നെ കൂടുതൽ ഉപദ്രവിക്കുന്നത് പ്രതിരോധിക്കാൻ കൂടിയാണ് കടിക്കേണ്ടി വന്നതെന്നും എല്ലാം സംഭവിച്ചത് ഞൊടിയിടയിലായിരുന്നുവെന്നും കുട്ടി പ്രതികരിച്ചു.
സംഭവത്തിന് പിന്നാലെ മൂർഖൻ പാമ്പ് ചാവുകയും കടിയേറ്റ ദീപക്കിനെ പ്രദേശവാസികൾ ചേർന്ന് ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ആശുപത്രി അധികൃതർ കുട്ടിക്ക് ആന്റിവെനം നൽകി. ഒരുദിവസം മുഴുവൻ നിരീക്ഷണത്തിൽ കിടത്തിയതിന് ശേഷം ആരോഗ്യനില തൃപ്തികരമാണെന്ന് കണ്ടതോടെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. പാമ്പിനെ തിരിച്ച് കടിച്ച് സ്വയം പ്രതിരോധിച്ച സംഭവം പാട്ടായതോടെ നാട്ടിലെ താരമായി മാറിയിരിക്കുകയാണ് ദീപക്.
Comments