പറ്റ്‌ന: നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ബിഹാറിൽ പാക് വനിത അറസ്റ്റിൽ. കൃഷ്ണഗഞ്ച് ജില്ലയിലെ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ നിന്നും ഫരീദ മാലിക്ക് എന്ന വനിതയാണ് പിടിയിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
സശസ്ത്ര സീമാ ബലും, ബിഹാർ പോലീസും സംയുക്തമായാണ് ഫരീദയെ പിടികൂടിയത്. ഗൽഗാലിയ അതിർത്തിയിലെ സുരക്ഷാ ചെക്‌പോസ്റ്റുവഴി നേപ്പാളിലേക്ക് കടക്കാനായിരുന്നു ഇവരുടെ ശ്രമം. ഫരീദയോട് രേഖകൾ ആരാഞ്ഞപ്പോൾ കാലിഫോർണിയയിൽ നിന്നും ലഭിച്ച ഡ്രൈവിംഗ് ലൈസൻസ് മാത്രമാണ് നൽകിയത്. മറ്റ് രേഖകൾ ആവശ്യപ്പെട്ടപ്പോൾ ഇല്ലെന്നായിരുന്നു മറുപടി. ഇതോടെ ഇവരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. താൻ അമേരിക്കൻ വംശജയാണെന്നായിരുന്നു ഇവർ സുരക്ഷാ സേനയോട് പറഞ്ഞത്.
നിലവിൽ കൃഷ്ണഗഞ്ചിലെ വനിതാ പോലീസ് സ്‌റ്റേഷനിലാണ് ഫരീദയുള്ളത്. ഇവർ പിടിയിലായ വിവരം പോലീസ് കൊൽക്കത്തയിലെ യുഎസ് കോൺസുലേറ്റിനെ അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഇവർ എന്തിനാണ് ഇന്ത്യയിൽ എത്തിയതെന്നും, നേപ്പാളിലേക്ക് കടക്കാൻ ശ്രമിച്ചത് എന്തിനെന്നുമാണ് പോലീസ് പ്രധാനമായും പരിശോധിക്കുന്നത്.
ഒരു വർഷം മുൻപ് ഉത്തരാഖണ്ഡിൽ നിന്നും ഇവരെ പോലീസ് പിടികൂടിയിട്ടുണ്ട്. തുടർന്ന് ജയിലിൽ അടച്ച ഇവരെ പിന്നീട് അമേരിക്കയിലേക്ക് തന്നെ തിരിച്ചയച്ചിരുന്നു. അവിടെ നിന്നും വീണ്ടും ഇന്ത്യയിൽ എത്തിയത് എന്തിനാണെന്ന കാര്യം ദുരൂഹമാണ്
Comments