ന്യൂഡൽഹി: മിഷൻ ജീവൻ രക്ഷകിന്റെ ഭാഗമായി രാജ്യത്തെ ആർപിഎഫ് ജവാന്മാർ രക്ഷപ്പെടുത്തി ജീവിതത്തിലേക്ക് കൊണ്ടുവന്നത് 62 പേരെയെന്ന് റിപ്പോർട്ട്. കഴിഞ്ഞ ഒമ്പത് മാസത്തെ കണക്കാണിത്. ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കാലളവിൽ രാജ്യത്തെ വിവിധ സ്റ്റേഷനുകളിലായി അപകടത്തിൽപ്പെട്ട 62 പേരെയാണ് റെയിൽവേ സുരക്ഷാ സേന രക്ഷപ്പെടുത്തിയത്.
ഡ്യൂട്ടിയിലുള്ള റെയിൽവേ ജീവനക്കാരുടെ സഹകരണത്തോടെ റെയിൽവേ സ്വത്തുക്കൾക്കും യാത്രക്കാർക്കും ഒരുപോലെ സുരക്ഷ പ്രദാനം ചെയ്യുന്നതിന് മുൻനിരയിൽ പ്രവർത്തിക്കുന്ന സേനയാണ് ആർപിഎഫ്. പലപ്പോഴും സ്വന്തം ജീവൻ പോലും പണയപ്പെടുത്തി യാത്രക്കാരുടെ ജീവൻ രക്ഷിക്കാൻ ജവാന്മാർ മുന്നിട്ടിറങ്ങുന്നതും പതിവാണ്.
ഇക്കൊല്ലം നടത്തിയ രക്ഷാപ്രവർത്തനങ്ങളിൽ 24 കേസുകളും റിപ്പോർട്ട ചെയ്തത് മുംബൈ ഡിവിഷനിലാണ്. നാഗ്പൂർ ഡിവിഷനിൽ 14 കേസുകളും പൂനെ ഡിവിഷനിൽ 12 കേസുകളും റിപ്പോർട്ട് ചെയ്തു. സോളാപൂർ ഡിവിഷനിൽ 4 പേരുടെയും ഭൂസാവൽ ഡിവിഷനിൽ എട്ട് പേരുടെയും ജീവൻ രക്ഷിക്കാൻ ആർപിഎഫിന് കഴിഞ്ഞു. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ കയറുമ്പോഴോ അതിൽ നിന്ന് ഇറങ്ങുമ്പോഴോ അശ്രദ്ധ കാണിച്ച് അപകടം വരുത്തിവെച്ചവരെയാണ് കൂടുതലും രക്ഷപ്പെടുത്തിയിട്ടുള്ളത്. ചിലർ ആത്മഹത്യയ്‌ക്ക് ചെയ്യാനൊരുങ്ങിയതിൽ നിന്നും ജവാന്മാർ രക്ഷപ്പെടുത്തിയിട്ടുണ്ട്.
യാത്രക്കാരുടെയും റെയിൽവേ സ്വത്തുക്കളുടെയും സുരക്ഷയെ ബാധിക്കുന്ന കുറ്റകൃത്യങ്ങൾ, തീവ്രവാദ ആക്രമണം, ട്രെയിൻ ഗതാഗതം തടസപ്പെടുത്തൽ, കാണാതായ കുട്ടികളെ രക്ഷപ്പെടുത്തക, ട്രെയിനുകളിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും ലഹരിമരുന്ന് പിടിച്ചെടുക്കുക, യാത്രക്കാരുടെ കാണാതായ ലഗേജുകൾ വീണ്ടെടുക്കുക എന്നിങ്ങനെ വിവിധ സുരക്ഷാ ചുമതലകളാണ് ആർപിഎഫ് ജവാൻമാർക്കുള്ളത്. ഇതിനെല്ലാം ഇടയിൽ നിന്നാണ് യാത്രക്കാരെ സൂക്ഷ്മമായി നിരീക്ഷിച്ച് അവരുടെ ജീവന് സുരക്ഷ പ്രദാനം ചെയ്യാൻ ജവാന്മാർ നിലകൊള്ളുന്നത്.
Comments