ലക്നൗ : മസ്ജിദിനുള്ളിൽ ഖുറാൻ കോപ്പി കത്തിച്ച സംഭവത്തിൽ ഒരാളെ ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. താജ് മുഹമ്മദ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത് . സംഭവത്തിനു പിന്നിലുള്ള ഉദ്ദേശ്യമെന്താണെന്ന് വ്യക്തമായിട്ടില്ലെന്നും , വർഗീയ സംഘർഷമാണോ ലക്ഷ്യമിടുന്നതെന്ന് അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു.
അതേസമയം ചോദ്യം ചെയ്യലിൽ താനല്ല, തന്റെ ആത്മാവാണ് ഈ പ്രവൃത്തി ചെയ്തതെന്നാണ് താജ് മുഹമ്മദ് പറഞ്ഞത് .കഴിഞ്ഞ ദിവസമാണ് കോട്വാലി പ്രദേശത്തുള്ള ഫഖ്രെ ആലം പള്ളിയിൽ ഖുറാന്റെ ഒരു ഭാഗം കത്തിച്ച നിലയിൽ കണ്ടെത്തിയതെന്ന് പോലീസ് ഇൻസ്പെക്ടർ രമിത് ശർമ്മ പറഞ്ഞു. ബുധനാഴ്ച വൈകുന്നേരം രണ്ട് യുവാക്കൾ പള്ളിയിലേക്ക് അതിക്രമിച്ച് കയറി അവിടെ സൂക്ഷിച്ചിരുന്ന ഖുർആൻ കത്തിക്കുകയായിരുന്നു . ഇമാം ഹാഫിസ് നദീം സായാഹ്ന നമസ്കാരത്തിന് എത്തിയപ്പോൾ ഖുർആനിന്റെ കത്തിച്ച പേജുകൾ കണ്ട് പള്ളി ഇമാമിനെ വിവരമറിയിക്കുകയായിരുന്നു.
സംഭവം വൻ പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു . മതഗ്രന്ഥം കത്തിച്ചെന്ന വാർത്ത പരന്നതോടെ നൂറുകണക്കിന് ആളുകൾ ബുധനാഴ്ച നഗരത്തിൽ തടിച്ചുകൂടി. രോഷാകുലരായ മുസ്ലീങ്ങൾ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് റോഡിൽ ബിജെപി പോസ്റ്ററുകൾ കത്തിച്ചു. പോലീസ് ഭരണത്തിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. സ്ഥിതി വഷളായതോടെ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാർജ് നടത്തി. തുടർന്ന് സ്ഥലത്ത് കനത്ത പോലീസ് സന്നാഹത്തെ വിന്യസിച്ചു.
സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു . പിന്നാലെയാണ് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയെ തിരിച്ചറിഞ്ഞതും ബരുജായി പ്രദേശത്ത് നിന്ന് താജ് മുഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്തതും. തനിക്ക് ജോലി ഒന്നുമില്ലെന്നും വിട്ടുകാർ തന്നെ വിവാഹം കഴിപ്പിക്കുന്നില്ലെന്നും താനല്ല തന്റെ ആത്മാവാണ് ഖുറാൻ കത്തിച്ചതെന്നുമാണ് താജ് മുഹമ്മദ് പോലീസിനോട് പറഞ്ഞത്.
ജില്ലാ മജിസ്‌ട്രേറ്റ് ഉമേഷ് പ്രതാപ് സിംഗ്, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് (ഫിനാൻസ് ആൻഡ് റവന്യൂ) രാംസേവക് ദ്വിവേദി എന്നിവർ സംഭവസ്ഥലത്തെത്തി . അതേസമയം, ക്രമസമാധാന പ്രശ്‌നം ഉണ്ടാകാതിരിക്കാൻ പള്ളിക്ക് സമീപം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
Comments