ന്യൂഡൽഹി: പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് വെടിയേറ്റ സാഹചര്യത്തിൽ പ്രതികരണവുമായി ഇന്ത്യ. നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുന്നതായി വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു. പാകിസ്താനിൽ സംഭവവികാസങ്ങൾ നടക്കുന്നതായി അറിയാൻ കഴിഞ്ഞെന്നും ഇന്ത്യ വിഷയത്തിൽ ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ കൂടുതൽ വിശദാംശങ്ങൾ ലഭ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പഞ്ചാബ് പ്രവിശ്യയിലെ വസീറാബാദിൽ റാലിയ്‌ക്കിടെയാണ് ഇമ്രാൻ ഖാന് വെടിയേറ്റത്. അദ്ദേഹം സഞ്ചരിച്ച ട്രക്കിന് നേരെ അജ്ഞാതനായ തോക്കുധാരി വെടിയുതിർത്തത്. ഇമ്രാൻ ഖാന്റെ രണ്ട് കാലുകളിലും വെടിയെറ്റങ്കിലും അപകടനില തരണം ചെയ്തതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായും ഒമ്പത് പേർക്ക് പരിക്കേറ്റതായും മാദ്ധ്യമ റിപ്പോർട്ടിൽ പറയുന്നു.
അടിയന്തരമായി തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇസ്ലാമാബാദിലേക്ക് മാർച്ച് നടത്താൻ ഇമ്രാൻ ഖാൻ തീരുമാനിച്ചത്. കിഴക്കൻ നഗരമായ ലാഹോറിൽ നിന്ന് ആരംഭിച്ച അദ്ദേഹത്തിന്റെ വാഹനവ്യൂഹം വെള്ളിയാഴ്ച ഇസ്ലാമാബാദിലെത്തുമെന്നായിരുന്നു പ്രതീക്ഷ. ഇതിനിടെയാണ് വെടിവെപ്പ്.
Comments