ശ്രീനഗർ: തീവ്രവാദ ഫണ്ടിംഗ് കേസിൽ വിഘടനവാദി നേതാവ് ഷബീർ അഹമ്മദ് ഷായുടെ വീട് കണ്ടുകെട്ടി ഇഡി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് ഷബീർ ഷായുടെ ശ്രീനഗറിലെ വീട് കണ്ടുകെട്ടിയത്. ഏകദേശം 21.80 ലക്ഷം വിലമതിക്കുന്ന വീടാണ് കണ്ടുകെട്ടിയത്. തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകിയത് സംബന്ധിച്ച കേസിലാണ് ഇഡിയുടെ നടപടി.
2017-ലാണ് കേസിനാസ്പദമായ സംഭവം. തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകിയതിന് ഷബീർ ഷായ്‌ക്കും ലഷ്‌കർ-ഇ-ത്വയ്ബ സഹസ്ഥാപകൻ ഹഫീസ് മുഹമ്മദ് സയീദിനെതിരെയും കേസ് രജിസ്റ്റർ ചെയ്തിരുന്നു. നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമപ്രകാരവും ഐപിസി സെക്ഷൻ പ്രകാരവുമാണ് കേസെടുത്തിരുന്നത്. ഇതിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് വിഘടനവാദി നേതാവ് ഷബിർ അഹമ്മദ് ഷായുടെ വീട് കണ്ടുകെട്ടിയത്.
കശ്മീർ താഴ്‌വരയിലെ ക്രമസമാധാനത്തിന് കോട്ടം തട്ടുന്ന തരത്തിലുള്ള പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു ഇയാളെന്ന് അന്വേഷണ ഏജൻസി കണ്ടെത്തിയിരുന്നു. കല്ലേറാക്രമണം, ബന്ദ്, പ്രതിഷേധ മാർച്ച് തുടങ്ങിയവയിൽ ഷബീർ നിരന്തരം പങ്കെടുത്തിരുന്നു. ഹിസ്ബുൾ മുജാഹിദീൻ എന്ന ഭീകര സംഘടനയിൽ നിന്നും പാകിസ്താൻ ആസ്ഥാനമായുള്ള തീവ്രവാദ സംഘടനകളിൽ നിന്നും ഹവാല വഴിയും മറ്റ് മാർഗങ്ങളിലൂടെയും ഫണ്ട് സ്വീകരിച്ചതിൽ മുഖ്യപങ്കുള്ളയാളാണ് ഇയാളെന്ന് ഇഡി വ്യക്തമാക്കി. ഇത്തരത്തിൽ ലഭ്യമായ പണം ഉപയോഗിച്ച് കാശ്മീരിൽ ഭീകരവാദ പ്രവർത്തനങ്ങൾ നടത്തിയിരുന്നതായി ഷബീർ ഷാ സമ്മതിച്ചതായും ഇഡി അറിയിച്ചു.
Comments