ബീജിംഗ്; ലോകത്തെയാകെ മുൾമുനയിൽ നിർത്തിയ കൊറോണ മഹാമാരി ചൈനയിൽ വീണ്ടും വ്യാപിക്കുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ ആറുമസത്തിനിടെ ഏറ്റവും കൂടുതൽ കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത് പ്രതിദിനം മൂവായിരത്തിന് മുകളിലാണ് പ്രതിദിന കൊറോണ രോഗികൾ.കഴിഞ്ഞ ദിവസം മാത്രം 3,871 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കൊറോണവ്യാപനം തീവ്രമായതോടെ നിരവധി കടുത്ത നടപടികളുമായണ് ചൈന മുന്നോട്ട് പോകുന്നത്. ഷങ്ഹായ് നഗരമടക്കം മാസങ്ങളായി ലോക്ഡൗണിലാണ്.
ഏറെക്കാലമായി കടുത്തനിയന്ത്രണത്തിലുള്ള വുഹാനടക്കമുള്ള ചൈനീസ് നഗരങ്ങളിൽ നിന്നുള്ള ആളുകളുടെ പ്രതിഷേധ പരിപാടികളുടെ വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. വിദേശത്ത് നിന്നെത്തി കൊറോണ പോസിറ്റീവ് ആകുന്ന രോഗികൾക്ക് കടുത്ത പിഴയാണ് ഭരണകൂടം ചുമത്തുന്നത്. രോഗികളെ ചൈനയിലെത്തിക്കുന്ന ഏവിയേഷൻ കമ്പനികൾക്ക് വിലക്കേർപ്പെടുത്തുന്ന ഘട്ടം വരെയെത്തി കാര്യങ്ങൾ.
കൊറോണ വ്യാപനത്തെ തുടർന്ന് ഫോക്സകോണിലെ ഐഫോൺ ഫാക്ടറിയിൽ ഒരാഴ്ചത്തെ ലോക്ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്. കടുത്ത നടപടികളെ തുടർന്ന് ഫാക്ടറിയിൽ നിന്നും ഓടി രക്ഷപ്പെടുന്ന തൊഴിലാളികളുടെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചിരുന്നു.ഏകദേശം 3,000 ആളുകളാണ് ഫാക്ടറിയിൽ മാത്രം നിരീക്ഷണത്തിലുള്ളത്. മാസ്കും സാനിറ്റെസറും ഇല്ലാതെ ജോലി ചെയ്യുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. നിരീക്ഷണത്തിലുള്ളവർക്ക് പനിക്കുള്ള മരുന്ന് പോലും നൽകാതെയാണ് അടച്ചിട്ടിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
Comments