ചണ്ഡീഗഡ്: രാജ്യത്ത് വൻ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടവരെ അറസ്റ്റ് ചെയ്ത് എൻഐഎ. പാക് ഭീകര സംഘടനയുമായി ബന്ധമുള്ള ആറ് പേരെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഭീകരാക്രമണത്തിനായി ഇവർ എത്തിച്ച ആയുധങ്ങളും സ്ഫോടക വസ്തുക്കളും ഹരിയാനയിലെ ബസ്താര ടോൾ പ്ലാസയിൽ നിന്നും പിടിച്ചെടുത്തിരുന്നു.
പാക് ഭീകരനായ ഹർവീന്ദർ സിംഗ് സന്ധു എന്ന റിൻഡയാണ് ഭീകരാക്രമണത്തിനായി രാജ്യത്തേക്ക് ആയുധം എത്തിച്ചതെന്ന് വ്യക്തമായിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണം അവസാനിച്ചത് രാജ്യത്തെ ഇയാളുടെ സഹായികളായ ആറ് പേരിലാണ്. ഇതോടെ എൻഐഎ അറസ്റ്റ് ചെയ്യുകയായിരുന്നു. ഡ്രോൺ വഴിയാണ് ഇവിടേയ്ക്ക് ആയുധങ്ങളും സ്ഫോടക വസ്തുക്കളുടെ വൻ ശേഖരവും എത്തിച്ചത്.
പാക് ഭീകര സംഘടനയായ ബബ്ബാർ ഖൽസ ഇന്റർനാഷണലിൽ ചേർന്ന് പ്രവർത്തിക്കുന്നയാളാണ് റിൻഡ എന്ന് എൻഐഎ പറഞ്ഞു. ഇന്ത്യയിൽ നിന്നും ഇയാൾക്ക് വലിയ തോതിൽ സഹായം ലഭിക്കുന്നുണ്ട്. അതിർത്തിവഴി ഡ്രോണിലാണ് ഇവർ രാജ്യത്തേക്ക് ആയുധങ്ങൾ എത്തിച്ചത്. പഞ്ചാബിലെ വിവിധ ഭാഗങ്ങളിൽ ഭീകരാക്രമണം നടത്തുകയായിരുന്നു ഇവർ ലക്ഷ്യമിട്ടിരുന്നത് എന്നും എൻഐഎ വ്യക്തമാക്കി.
Comments