അഹമ്മദാബാദ് : ഗുജറാത്തിൽ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ട് ബിജെപി കൂടുതൽ സീറ്റുകൾ തൂത്തുവാരുമെന്ന് അഭിപ്രായ സർവ്വേ. ഭരണകക്ഷിയായ ബിജെപി ഇത്തവണ അപ്രതീക്ഷിത വിജയം നേടുമെന്നാണ് സി വോട്ടർ-എബിപി നടത്തിയ അഭിപ്രായ സർവ്വേയിൽ വ്യക്തമാക്കുന്നത്. 182 അംഗ ഗുജറാത്ത് നിയമസഭയിൽ ബിജെപി 131 മുതൽ 139 വരെ സീറ്റുകൾ നേടുമെന്നാണ് പ്രവചനം.
ആകെ 182 നിയമസഭാ സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 99 സീറ്റുകൾ നേടിയിരുന്നു. 77 സീറ്റുകൾ നേടിയാണ് കോൺഗ്രസ് വിജയമുറപ്പിച്ചത്. എന്നാൽ ഇത്തവണ ഇത് 31 മുതൽ 37 സീറ്റുകളിലേക്ക് വീഴുമെന്നാണ് സർവ്വേ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 7 മുതൽ 15 വരെ സീറ്റുകളിൽ ആം ആദ്മി പാർട്ടി വിജയം നേടാനും സാധ്യതയുണ്ട്. കോണ്ർഗ്രസിന്റെ വോട്ടുകൾ ആം ആദ്മിയിലേക്ക് പോകാൻ സാധ്യതയുണ്ട്.
സർവേയിൽ പ്രവചിച്ചതിലും കൂടുതൽ സീറ്റുകൾ ഞങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെന്ന് ബിജെപി വക്താവ് യമൽ വ്യാസ് പറഞ്ഞു. അതേസമയം ഇത്തരം അഭിപ്രായ സർവ്വേകൾ വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയുള്ളതാണ് എന്നാണ് കോൺഗ്രസിന്റെയും എഎപിയുടെയും വാദം.
വോട്ടുകൾ ഭിന്നിപ്പിക്കാൻ വേണ്ടിയാണ് എഎപിയെയും എഐഎംഐഎമ്മിനെയും ഇത്തവണ സംസ്ഥാനത്ത് മത്സരിപ്പിക്കുന്നത്. എന്നാൽ ഇത്തവണ ബിജെപിയുടെ ആ തന്ത്രം പരാജയപ്പെടുമെന്നാണ് കോൺഗ്രസ് പറയുന്നത്. അഭിപ്രായ സർവേയ്‌ക്ക് വിരുദ്ധമായി 125 സീറ്റെങ്കിലും നേടി കോൺഗ്രസ് ഗുജറാത്തിൽ അധികാരത്തിലെത്തുമെന്നാണ് കോൺഗ്രസിന്റെ അവകാശവാദം.
വർഷങ്ങളായി സംസ്ഥാനം ഭരിക്കുന്ന ബിജെപിയെ തകർക്കാനുള്ള കുതന്ത്രങ്ങളുമായാണ് കോൺഗ്രസും ആം ആദ്മിയും രംഗത്തെത്തുന്നത്. എന്നാൽ നിലനിൽപ്പിനായി പതിനെട്ടാമത്തെ അടവും പയറ്റിനോക്കുന്ന കോൺഗ്രസിനും ശക്തിപ്രകടനം നടത്താനാകുമെന്ന അമിതമായ ആത്മവിശ്വാസത്തോടെ ഭൂരിഭാഗം സീറ്റുകളിലും മത്സരിക്കുന്ന ആം ആദ്മിക്കും ഇത്തവണയും അടി തെറ്റുമെന്നാണ് നിരീക്ഷണം.
Comments