അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ ശിവസേന നേതാവ് സുധീർ സൂരിയെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സംസ്ഥാനം ഭരിക്കുന്ന ആം ആദ്മി പാർട്ടിയുടെ മൗനത്തെ ശക്തമായി വിമർശിച്ച് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്. 1980-കളിലെ ഇരുണ്ട യുഗത്തിന്റെ തിരിച്ചുവരവാണ് ഇന്ന് പഞ്ചാബിൽ സംഭവിക്കുന്നതെന്ന് അമരീന്ദർ സിംഗ് ചൂണ്ടിക്കാണിച്ചു. സംസ്ഥാനത്ത് നടക്കുന്ന കൊലപാതകങ്ങളും അക്രമങ്ങളും എൺപതുകളിൽ ഖാലിസ്ഥാൻ തീവ്രവാദികൾ നടത്തിയ കലാപങ്ങൾക്ക് തുല്യമാണ്. ഇത് അവസാനിപ്പക്കണമെന്ന് സർക്കാരിന് അദ്ദേഹം താക്കീത് നൽകി.
അമൃത്സറിൽ ശിവസേന നേതാവ് സുധീർ സൂരി കൊല്ലപ്പെട്ട് 24 മണിക്കൂർ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിക്കാൻ സംസ്ഥാനം ഭരിക്കുന്ന ആം ആദ്മി പാർട്ടിക്ക് സാധിച്ചിട്ടില്ല. സംസ്ഥാനത്തെ എഎപി സർക്കാരിന്റെ സമ്പൂർണ പരാജയത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ഭയാനകമായ സാഹചര്യം കൈകാര്യം ചെയ്യാൻ എഎപി സർക്കാർ തയ്യാറാകാത്തത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. സർക്കാരിന്റെ ബലഹീനതകളും കുറവുകളും ദേശവിരുദ്ധ ശക്തികൾ മുതലെടുക്കുകയാണ്.
ദേശവിരുദ്ധ ശക്തികളുടെ അഴിഞ്ഞാട്ടമാണ് പഞ്ചാബിൽ നടക്കുന്നത്. ആം ആദ്മി പാർട്ടി ഭരണത്തിലെത്തിയതിന് പിന്നാലെ ഖാലിസ്ഥാൻ പ്രവർത്തനം വർദ്ധിച്ചിട്ടുണ്ടെന്നും അമരീന്ദർ സിംഗ് ചൂണ്ടിക്കാണിച്ചു. വെള്ളിയാഴ്ചയാണ് അമൃത്സറിൽ ശിവസേനാ നേതാവ് സുധീർ സൂരിയെ വെടിവെച്ച് കൊലപ്പെടുത്തിയത്. നഗരത്തിലെ ഒരു ക്ഷേത്രത്തിന് പുറത്തായിരുന്നു സംഭവം. ശിവസേന നേതാക്കൾ ക്ഷേത്രത്തിന് പുറത്ത് പ്രതിഷേധം നടത്തുന്നതിനിടെയാണ് ആൾക്കൂട്ടത്തിൽ നിന്ന് ഒരാൾ സൂരിയെ വെടിവെച്ചത്. ക്ഷേത്ര പരിസരത്തെ ചവറ്റുകുട്ടയിൽ തകർത്ത നിലയിൽ ഹിന്ദു വിഗ്രഹങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് ശിവസേന പ്രതിഷേധം നടത്തിയത്.
Comments