അഡ്‌ലയ്ഡ്: ലോകകപ്പ് ടി20 ക്രിക്കറ്റിൽ ഇന്ത്യ-പാകിസ്താൻ ഫൈനലിന് വൻ സാദ്ധ്യത. സിംബാ ബ്വേയെ 71 റൺസിന് തകർത്ത് ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിയിലേയ്‌ക്ക് മുന്നേറിയ ഇന്ത്യ യുടെ എതിരാളികൾ മികച്ച ഫോമിലല്ലാത്ത ഇംഗ്ലണ്ടാണ്. ആദ്യ സെമിയിൽ ന്യൂസി ലാന്റിനെതിരെയാണ് പാകിസ്താൻ ഇറങ്ങുന്നത്.
അവസാന ഗ്രൂപ്പ് പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ നെതർലാന്റ്‌സ് അട്ടിമറിച്ചതോടെയാണ് പാകിസ്താന് അപ്രതീക്ഷിത ഭാഗ്യം കൈവന്നത്. ഗ്രൂപ്പിൽ താഴോട്ട് പോയ പാകിസ്താന് സ്വപ്‌ന തുല്യമാണ് ഇത്തവണത്തെ സെമി പ്രവേശനം. കനത്ത ആഘാതമാണ് നെതർലാന്റ്‌സ് ദക്ഷി ണാഫ്രിക്കൻ നിരയ്‌ക്ക് ഏൽപ്പിച്ചത്. ആദ്യം ബാറ്റ്‌ചെയ്ത നെതർലാന്റ്‌സ് നേടിയ 158നെതിരെ ദക്ഷിണാഫ്രിക്കൻ നിരയ്‌ക്ക് നിശ്ചിത 20 ഓവറിൽ 8 ന് 145 റൺസ് എടുക്കാനെ സാധിച്ചുള്ളു. ഇതോടെ മൂന്നാം സ്ഥാനത്തായിരുന്ന പാകിസ്താൻ രണ്ടാം സ്ഥാനത്തേയ്‌ക്ക് കയറി. ഗ്രൂപ്പ് ഒന്നിലെ ചാമ്പ്യന്മാരായ ന്യൂസിലാന്റിനെതിരെ ഗ്രൂപ്പ് രണ്ടിലെ രണ്ടാം സ്ഥാനക്കാരായ പാകിസ്താൻ സെമിയിൽ ഏറ്റുമുട്ടും.
ഗ്രൂപ്പ് രണ്ടിലെ ചാമ്പ്യന്മാരായ ഇന്ത്യ- ഗ്രൂപ്പ് ഒന്നിലെ രണ്ടാം സ്ഥാനക്കാരായ ഇംഗ്ലണ്ടു മായിട്ടാണ് സെമിഫൈനലിൽ പോരാടാനിറങ്ങുന്നത്. നിലവിലെ ഫോം വെച്ച് ഇന്ത്യയ്‌ക്ക് തന്നെയാണ് മുൻതൂക്കം. ഇംഗ്ലണ്ട് അത്രമികച്ച പ്രകടനമല്ല ഗ്രൂപ്പിൽ കാഴ്ചവെച്ചത്. കഴിഞ്ഞ മത്സരത്തിൽ ശ്രീലങ്കയ്‌ക്കെതിരെ 141 റൺസ് പോലും അവസാന ഓവറിലെ അഞ്ചാമത്തെ പന്തിലാണ് ഇംഗ്ലീഷ് ബാറ്റിംഗ് നിര മറികടന്നത്. മുൻനിരയിൽ ജോസ് ബട്‌ലറാണ് സ്ഥിരത പ്രകടിപ്പിക്കുന്നത്. മധ്യനിര പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ല. എന്നാൽ ഇന്ത്യയുടെ മുൻ നിരയും മധ്യനിരയും ഓരോ കളിയിലും ശക്തമായി മാറുമ്പോൾ കിരീടത്തിൽ കവിഞ്ഞ് ഒന്നും ഇനി പ്രതീക്ഷിക്കുന്നില്ല.
Comments