ഒരാൾക്ക് എത്ര ദിവസം വെള്ളം മാത്രം കുടിച്ച് ജീവിക്കാനാകും? നമ്മുടെ ഉത്തരം ചിലപ്പോൾ ഒന്നോ രണ്ടോ ദിവസം എന്നാകും. എന്നാൽ ലോകത്തെ തന്നെ ഞെട്ടിക്കുന്ന സംഭവമാണിപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ദക്ഷിണ കൊറിയയിൽ 620 അടി താഴ്ചയിൽ മണ്ണിനടിയിൽ കുടുങ്ങിയ രണ്ട് ഖനി തൊഴിലാളികളെ ഒമ്പത് ദിവസത്തിന് ശേഷം രക്ഷിച്ച കഥ കേട്ട് അമ്പരക്കുകയാണ് രക്ഷാപ്രവർത്തകർ പോലും.
തെക്കുകിഴക്കൻ പട്ടണമായ ബോങ്വായിൽ കഴിഞ്ഞ ഒക്ടോബർ 26-നാണ് സിങ്ക് ഖനി തകർന്നത്. ഖനിയ്‌ക്കുള്ളിൽ 62-ഉം 56-ഉം പ്രായമുള്ള രണ്ട് പേർ കുടുങ്ങുകയായിരുന്നു. ഭൂമിക്കടിയിൽ 190 മീറ്റർ (620 അടി) ലംബമായ ഷാഫ്റ്റിലാണ് ഇരുവരും കുടുങ്ങിയത്. ഒഴുക്ക് നിയന്ത്രിക്കുന്ന സംവിധാനമാണ് വെർട്ടിക്കൽ ഷാഫ്റ്റ്. കടുത്ത തണുപ്പും വിശപ്പും കൊണ്ട് തങ്ങൾ മരണത്തിലേക്ക് പോവുകയാണെന്ന് തിരിച്ചറിഞ്ഞ നിമിഷത്തിലാണ് ദൈവദൂതന്റെ രൂപത്തിൽ ഷാഫ്റ്റിൽ നിന്നും കാപ്പിപ്പൊടിയും വെള്ളവും ഒലിച്ചിറങ്ങുന്നത്.
അങ്ങനെ ഒലിച്ചിറങ്ങിയ കാപ്പിപ്പൊടിയും വെള്ളവും രക്ഷിച്ചത് രണ്ട് ജീവനാണ്. ഒമ്പത് ദിവസം കൊണ്ട് ഇൻസ്റ്റന്റ് കോഫിയുടെ 30 സ്റ്റിക്കുകൾ ഇരുവരും പങ്കിട്ടു. തണുപ്പിൽ നിന്ന് രക്ഷനേടുന്നതിനായി ഖനിക്കുള്ളിൽ ഇടുങ്ങിയ ടെൻഡ് നിർമ്മിച്ചു.
പിന്നീടാണ് ഖനിയിൽ തൊഴിലാളികൾ കുടുങ്ങിയ വിവരം അധികൃതർക്ക് ലഭിക്കുന്നത്. പ്രസിഡന്റ് യൂൻ സുൂക്-യോളിന്റെ നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവർത്തനമാണ് രണ്ട് പേരെയും രക്ഷിച്ചത്. ഇത്രയും ദിവസം ജീവൻ നിലനിറുത്താനായത് വളരെ വലിയ കാര്യമാണെന്നും തന്നെ അതിശയിപ്പിക്കുന്നതായും പ്രസിഡന്റ് പറഞ്ഞു. ഉരുക്ക് മനുഷ്യന്റെ കരുത്താണ് ഇതിൽ നിന്ന് വ്യക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മരണത്തെ മുഖാമുഖം കണ്ട നിമിഷത്തെ വളരെ പേടിയോടെയാണ് ഇരുവരും വിവരിച്ചത്. തിരികെ ജീവിതത്തിലേക്ക് വരുമെന്നോ പ്രിയപ്പെട്ടവരെ നേരിൽ കാണാൻ കഴിയുമെന്ന് കരുതിയില്ലെന്നും ഇരുവരും പറഞ്ഞു.
Comments